
ജനീവ: ഒരുമാസത്തോളമായി ഇസ്രയേൽ ആക്രമണം തുടരുന്ന ഗാസയിൽ പ്രതിദിനം ശരാശരി 160 കുട്ടികൾ കൊല്ലപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ).
“(പലസ്തീൻ) ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പ്രതിദിനം ശരാശരി 160 കുട്ടികൾ കൊല്ലപ്പെടുന്നു,” ലോകാരോഗ്യ സംഘടനയുടെ വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്‌മെയർ ജനീവയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആക്രണത്തിൽ 89 യുഎൻ ജീവനക്കാരും കൊല്ലപ്പെട്ടു.
അംഗഭംഗം വന്ന കുട്ടികൾ ആയിരക്കണക്കിനാണ്. 16 ആരോഗ്യ പ്രവർത്തകർ ജോലിക്കിടെ കൊല്ലപ്പെട്ടതായും ലോകാരോഗ്യ സംഘടനയുടെ വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്‌മെയർ ജനീവയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇന്ധനം ഇല്ലാത്തതു കാരണം ഗാസയിലെ 14 ആശുപത്രികൾ പ്രവർത്തിക്കുന്നില്ല. ചില ആശുപത്രികൾ പൂർണമായും തകർക്കപ്പെട്ടിരിക്കുകയാണ്. ഒരു ദിവസം ഏകദേശം 500 ട്രക്കുകൾക്ക് സുരക്ഷിതമായി ഗാസയിൽ പ്രവേശനം അനുവദിക്കണം എന്നും അദ്ദേഹം പറഞ്ഞു. മരണത്തിന്റെയും കഷ്ടപ്പാടുകളുടെയും തോത് കണക്കാക്കാൻ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സംഘർഷത്തിന്റെ തുടക്കം മുതൽ ബുധനാഴ്ച രാവിലെ വരെ മരണസംഖ്യ 10,328 ആണ്, 24,408 പേർക്ക് പരിക്കേറ്റു. മൊത്തം മരണങ്ങളിൽ 67 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്, 1,350 കുട്ടികൾ ഉൾപ്പെടെ 2,450 പേരെ കാണാതായതായും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോകുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ബന്ദികളാക്കിയവരിൽ മുപ്പതോളം പേർ കുട്ടികളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.