ഇന്ത്യയിലെ അഫ്‌ഗാൻ എംബസിയുടെ പ്രവർത്തനം അവസാനിപ്പിക്കില്ല: കോൺസൽ ജനറൽമാർ

ന്യൂഡല്‍ഹി: ഇന്ത്യയിലെ അഫ്‌ഗാൻ എംബസിയുടെ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് അഫ്ഗാൻ കോൺസൽ ജനറൽമാർ. നയതന്ത്ര പിന്തുണ ലഭിക്കാത്തതിനാൽ ഡൽഹിയിലെ എംബസി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്ന അംബാസഡർ ഫരീദ് മമുണ്ടസായിയുടെ പ്രസ്താവന തള്ളിയാണ് പ്രവർത്തനം തുടരുമെന്ന് അറിയിച്ചത്. ഡൽഹിയിലെ എംബസിയിൽ അംബാസഡറും താലിബാൻ ഭരണകൂടവും തമ്മിലുള്ള അധികാര തർക്കം മാസങ്ങളായി തുടരുന്നതിനിടെ എംബസി പ്രവര്‍ത്തനം അവസാനിപ്പിച്ചതായി അറിയിച്ച് അംബാജിഡര്‍ യുകെയില്‍ രാഷ്ട്രീയ അഭയം തേടുകയായിരുന്നു.

“ഇന്ത്യൻ സർക്കാർ ന്യൂഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസി അടച്ചുപൂട്ടില്ല. രണ്ട് അഫ്ഗാൻ കോൺസുലേറ്റുകളും പ്രവർത്തനക്ഷമമായി തുടരും. ഫരീദ് മമുണ്ടസായിയുടെ വാദങ്ങൾ നിരാകരിക്കുന്നതിനോടൊപ്പം അദ്ദേഹത്തോട് തന്റെ പ്രസ്താവന വ്യക്തമാക്കാനും ആവശ്യപ്പെടുകയാണ്. അഫ്ഗാൻ നിയമങ്ങൾക്കും വിയന്ന കൺവെൻഷന്റെ വ്യവസ്ഥകൾക്കും അനുസൃതമായി അത്തരം പ്രവർത്തനങ്ങൾ അംബാസഡറുടെ പരിധിക്ക് പുറത്താണെന്ന് ഞങ്ങൾ അടിവരയിട്ട് പറയുന്നു, ”കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ പ്രസ്താവനയിൽ പറയുന്നു.

അഫ്ഗാൻ കോൺസൽ ജനറൽ സാകിയ വാർദാക്കും (മുംബൈ) ആക്ടിംഗ് കോൺസൽ ജനറൽ സയ്യിദ് മുഹമ്മദ് ഇബ്രാഹിംഖൈലും ഈ ആഴ്ച ആദ്യം വിദേശകാര്യ മന്ത്രാലയത്തിലെ (എംഇഎ) ഉദ്യോഗസ്ഥരുമായി വിപുലമായ കൂടിക്കാഴ്ചകൾ നടത്തിയതിന് ശേഷമാണ് പ്രസ്താവന ഇറക്കിയത്.

ആതിഥേയ ഗവൺമെന്റിന്റെ പിന്തുണയില്ലാത്തതിനാൽ പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഒക്ടോബർ 1 നാണ് അഫ്ഗാൻ എംബസി പ്രഖ്യാപിച്ചത്. മുംബൈയിലെയും ഹൈദരാബാദിലെയും മിഷനുകളുമായി കൂടിയാലോചിക്കാടെയാണ് മമുണ്ടസായി തീരുമാനം എടുത്തതെന്ന് കോൺസൽ ജനറൽമാരുടെ പ്രസ്താവനയിൽ പറയുന്നു. അംബാസഡർ ഫരീദ് മമുണ്ടസായി കഴിഞ്ഞ അഞ്ച് മാസമായി ഇന്ത്യയ്ക്ക് പുറത്താണ്.

താലിബാന് മുന്‍പുള്ള ഭരണകൂടം നിയമിച്ച അംബാസഡറാണ് ഫരീദ് മമുണ്ടസായി. താലിബാൻ സർക്കാരിനെ ധിക്കരിച്ച് ഫരീദ് മമുണ്ടസായി അംബാസഡറായി ഓഫിസിൽ തുടർന്നതിനെ തുടർന്ന് ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസിയിൽ അധികാര തർക്കം ഉടലെടുത്തിരുന്നു.

Afghan embassy in New Delhi won’t shutdown: consul generals