ഭരണകൂട വേട്ട തുടരുന്നു: സീതാറാം യെച്ചൂരിയുടെ വീട്ടില്‍ റെയ്ഡ്, മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ

ന്യൂഡല്‍ഹി: സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വീട്ടില്‍ ഡല്‍ഹി പൊലീസ് പരിശോധന. ന്യൂസ് ക്ലിക്ക് വെബ്സൈറ്റിനെതിരെയുള്ള സര്‍ക്കാര്‍ നീക്കത്തിൻ്റെ ഭാഗമായാണ് യച്ചൂരിയുടെ വീട്ടിലെ പരിശോധന. ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവര്‍ത്തകന്‍ സുമിത് യെച്ചൂരിയുടെ വീട്ടിലാണ് താമസിക്കുന്നത്. സിപിഎമ്മിൻ്റെ ആസ്ഥാനമായ ഡല്‍ഹി എകെജി ഭവനിലെ ഒരു ജീവനക്കാരൻ്റെ മകനാണ് സുമിത്.

ഡൽഹിയിലെ മോദി വിമര്‍ശകരായ മാധ്യമ പ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും വീടുകളിലും റെയ്ഡ് തുടരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുറമെ കോമേഡിയന്‍ സഞ്ജയ് റജൗറ, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്‌.

ന്യൂസ് ക്ലിക്ക് വെബ്സൈറ്റിനെതിരെ യുഎപിഎ പ്രകാരം കേസെടുത്തതിന് ശേഷമാണ് അതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തിയത്. ഇന്ന് പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. കേന്ദ്ര സർക്കാറിനെതിരെ വിമർശനപരമായ നിലപാടുകൾ സ്വീകരിക്കുന്ന ന്യൂസ് ക്ലിക്കിന് വിദേശ ഫണ്ട് ലഭിച്ചുവെന്ന ആരോപണം ചില വലതുപക്ഷ കേന്ദ്രങ്ങൾ ഉയർത്തിയിരുന്നു.

ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥ, മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്ജയ് ഗുഹ തക്കുർത്ത, സഞ്ജയ് രാജൗറ, ഭാഷ സിങ്, ഉർമിലേഷ്, അഭിസർ ശർമ്മ, ഔനിന്ദയോ ചക്രബർത്തി, എന്നിവരുടെ വീടുകളിലാണ് പരിശോധന. ഏത് കേസിലാണ് നടപടിയെന്ന് വ്യക്തമല്ല.

അംബാനിയുടെ ബിസിനസ് സാമ്രാജ്യത്വത്തിനു പിന്നിലെ നിയമവിരുദ്ധമായ ഇടപാടുകളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തുവിട്ട മാധ്യമ പ്രവർത്തകനാണ് പരഞ്ജോയ് ഗുഹ. നേരത്തെ ഇപിഡബ്ല്യൂ പത്രാധിപരായിരുന്നു. റഫേൽ ഇടപാടിനുപിന്നിലെ സ്ഥാപിത താൽപര്യങ്ങളെക്കുറിച്ച് The Flying lies എന്ന പേരിലും ഇന്ത്യയിലെ ഫേസ്ബുക്കിൻ്റെ ഇടപെടലിനെക്കുറിച്ച് ദി റിയൽ ഫേസ് ഓഫ് ഫേസ്ബുക്ക് ഇൻ ഇന്ത്യ എന്ന പേരിലും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ന്യൂസ്‌ ക്ലിക്കുമായി ബന്ധപ്പെട്ട 30 ഇടങ്ങളിലാണ് ഡൽഹി പോലീസിന്റെ സ്പെഷ്ൽ സെൽ ഇന്നു രാവിലെ പരിശോധന നടത്തുന്നത്. യുഎപിഎ നിയമപ്രകാരം കേസ് Jജിസ്റ്റർ ചെയ്ത ശേഷമാണ് റെയ്ഡ്‌. നിലവിൽ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ചില മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.ഇവരുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ് ഉള്‍പ്പടെയുള്ള മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

2023 ഓഗസ്റ്റിൽ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ യുഎസ് ശതകോടീശ്വരനായ നെവിൽ റോയ് സിങ്കം ന്യൂസ്‌ക്ലിക്കിന് ധനസഹായം നൽകുന്നതായി ആരോപിച്ചിരുന്നു. ചൈനീസ് മാധ്യമശൃംഖലയുമായി അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്ന വ്യവസായിയാണ് നെവിൽ റോയ്. കേസിൽ നേരത്തെ അന്വേഷണമാരംഭിച്ച ഇഡി, സ്ഥാപനത്തിന്റെ ചില ആസ്തികൾ കണ്ടുകെട്ടിയിരുന്നു.ചൈനീസ് മാധ്യമങ്ങളുമായി അടുത്തബന്ധമുള്ള അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിങ്കം ന്യൂസ്‌ക്ലിക്കിന് ധനസഹായം നൽകുന്നുണ്ടെന്നായിരുന്നു ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ട്. ഇതിനുപിന്നാലെ ആരോപണങ്ങളുമായി ബിജെപി എംപി നിഷികാന്ത് ദുബൈ രംഗത്തെത്തിയിരുന്നു. സിപിഎം നേതാവ് പ്രകാശ് കാരാട്ടും നെവിൽ റോയിയും കൈമാറിയ ഇമെയിൽ സന്ദേശങ്ങളുടെ രേഖകൾ പക്കലുണ്ടെന്ന് ദുബെ പാർലമെന്റിൽ ഉൾപ്പെടെ പറഞ്ഞിരുന്നു. ഇന്ത്യ വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കാനാണ് ധനസഹായം നൽകുന്നതെന്ന ഗുരുതര സ്വഭാവമുള്ള ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു.

അതേസമയം, ചൈനയുടെ താത്പര്യങ്ങൾ നടപ്പാക്കാൻ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ന്യൂസ്‌ക്ലിക്ക് എന്നും അവർ രാഹുൽ ഗാന്ധിയെ സഹായിക്കുന്നുണ്ടെന്നുമായിരുന്നു കേന്ദ്ര പ്രക്ഷേപണ വിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ആക്ഷേപം. ഈ ആരോപണങ്ങൾക്ക് പിന്നാലെ ന്യൂസ്‌ക്ലിക്കിന്റെ അക്കൗണ്ട് എക്സ് സസ്‌പെൻഡ് ചെയ്തിരുന്നു. ഒപ്പം നെവിൽ റോയിയുടെ അനുബന്ധ സ്ഥാപനങ്ങളിൽനിന്ന് 86 കോടി രൂപയിലധികം വിദേശ ഫണ്ട് വന്നുവെന്ന കേസിൽ ഇ ഡി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide