ഇത്തവണയും ‘പഴയിടം രുചിയില്‍’ സ്‌കൂള്‍ കലോത്സവം

തിരുവനന്തപുരം: കൊല്ലത്ത് ജനുവരി 4 മുതല്‍ 8 വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി തന്നെ ഭക്ഷണമൊരുക്കും. ഇതിനുള്ള ടെന്‍ഡര്‍ തുടര്‍ച്ചയായ 17-ാം വട്ടവും അദ്ദേഹം നേടി.

സസ്യ ഭക്ഷണം ആയതിനാലും കമ്മിറ്റിക്കാര്‍ തന്നെ ആവശ്യപ്പെട്ടതുകൊണ്ടുമാണ് ടെന്‍ഡറില്‍ പങ്കെടുത്തതെന്ന് മോഹനന്‍ നമ്പൂതിരി പറഞ്ഞു. കഴിഞ്ഞ തവണ എല്ലാ സംസ്ഥാന സ്‌കൂള്‍ മേളകള്‍ക്കും ഭക്ഷണമൊരുക്കിയ അദ്ദേഹം ഇത്തവണ ജില്ലാ , സംസ്ഥാന മേളകളുടെ ടെന്‍ഡറില്‍ പങ്കെടുത്തിരുന്നില്ല.

ഈ വര്‍ഷം മുതല്‍ കലോത്സവ ഭക്ഷണത്തില്‍ മാംസ വിഭവങ്ങളും ഉള്‍പ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വി.ശിവന്‍കുട്ടിയും ഇനി കലോത്സവ ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടവും കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

ദിവസവും 40000- 50000 പേര്‍ക്ക് ഭക്ഷണം വിളമ്പേണ്ട കലോത്സവത്തില്‍ നോണ്‍ വെജ് കൂടി ഉള്‍പ്പെടുത്തിയാല്‍ ചെലവു കുത്തനെ കൂടുമെന്നതും പ്രായോഗിക പ്രശ്നങ്ങളും വിലയിരുത്തിയാണ് ‘വെജിറ്റേറിയന്‍’ തുടരാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎയ്ക്കാണ് ഇത്തവണ കലോത്സവ ഭക്ഷണ കമ്മിറ്റി ചുമതല.