
ഗറില്ലാ സംഘം തട്ടിക്കൊണ്ടുപോയ, ലിവർപൂളിൻ്റെ കൊളംബിയൻ ഫുട്ബോൾ താരം ലൂയിസ് ഡയസിൻ്റെ പിതാവ് മാനുവൽ ഡയസിനെ 12 ദിവസങ്ങൾക്ക് ശേഷം മോചിപ്പിച്ചു. കൊളംബിയയിലെ നാഷണൽ ലിബറേഷൻ ആർമി എന്ന ഗറില്ലാ സംഘമാണ് ആ കുറ്റകൃത്യം ചെയ്തത്. ആയുധധാരികൽ മോട്ടോർ സൈക്കിളിലെത്തി വടക്കൻ കൊളംബിയയിലെ ബറൻകാസ് എന്ന ചെറുപട്ടണത്തിൽനിന്ന് മാനുവലിനേയും ഭാര്യയേയും തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഗറില്ല ഗ്രൂപ്പുകളുമായി സർക്കാർ പല തവണ ചർച്ചകൾ നടത്തിയാണ് മോചനം സാധ്യമായത്. പിതാവിനൊപ്പം തന്നെ തട്ടിക്കൊണ്ടു പോയ മാതാവ് സിലേനിസ് മരുലാൻഡയെ പൊലീസ് അന്നു തന്നെ മോചിപ്പിച്ചിരുന്നു. ഒക്ടോബർ 28നായിരുന്നു സംഭവം.
ഞായറാഴ്ച പ്രീമിയർ ലീഗ് മൽസരത്തിൽ ഗോളടിച്ച ലൂയിസ് ഡയസ് ജഴ്സി പൊന്തിച്ച് പിതാവിനെ സ്വതന്ത്രനാക്കൂ എന്നെഴുതിയ ടീ ഷേർട്ട് പ്രദർശിപ്പിച്ചിരുന്നു. തട്ടിക്കൊണ്ടു പോകലിനു ശേഷം കൊളംബിയൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. നാഷണൽ ലിബറേഷൻ ആർമിയാണ് തട്ടിക്കൊണ്ടു പോയതെന്ന് അവരാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയത് തങ്ങളാണ് എന്നു സമ്മതിച്ച ഗറില്ലാ ഗ്രൂപ് അതൊരു അബദ്ധമായിരുന്നു എന്നും മാനുവലിനെ മോചിപ്പിക്കുമെന്നും ആദ്യം അറിയിച്ചിരുന്നു. എന്നാൽ വടക്കൻ കൊളംബിയയിലെ സൈനിക വിന്യാസം മോചനത്തിന് തടസ്സമാണെന്ന് പിന്നീട് അറിയിച്ചു. തുടർന്ന് മോചനം സുഗമമാക്കാൻ കൊളംബിയ സൈന്യത്തെ അവിടെനിന്ന് മാറ്റുകയുണ്ടായി.
Colombian guerrilla group releases Luis Díaz’s father after 13 days as hostage














