സിപിഐ നിര്‍ണായക നേതൃയോഗം ഇന്ന്; ചികിത്സയില്‍ കഴിയുന്ന കാനത്തിന് പകരം ആളെ കണ്ടെത്തും

തിരുവനനന്തപുരം: സിപിഐ നിര്‍ണായക നേതൃയോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നല്‍കണമെന്ന കാനം രാജേന്ദ്രന്റെ ആവശ്യത്തില്‍ ഇന്ന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനമെടുത്തേക്കും. പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നല്‍കണമെന്ന കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അനാരോഗ്യത്തെ തുടര്‍ന്ന് മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടാണ് കാനം പാര്‍ട്ടിക്ക് കത്ത് നല്‍കിയത്. പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റിയ കാനം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും തുടര്‍ചികിത്സകള്‍ പൂര്‍ത്തിയാക്കാന്‍ സമയം വേണ്ടിവരും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കേണ്ട സമയം കൂടി ആയതിനാല്‍ അവധിയില്‍ പോകുന്ന കാനത്തിന് പകരം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ആളുവേണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

കാനത്തിന് പകരം പാര്‍ട്ടിയെ നയിക്കാന്‍ ആരെയാവും തിരഞ്ഞെടുക്കുക എന്ന ചോദ്യം ബാക്കി നില്‍ക്കുന്നതിനാല്‍ ഇന്ന് ചേരുന്ന എക്സിക്യൂട്ടിവിനെ നിര്‍ണായക യോഗമായാണ് കാണുന്നത്. അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരന്‍, പി പി സുനീര്‍, ദേശീയ നിര്‍വാഹ സമിതി അംഗം കെ പ്രകാശ് ബാബു എന്നിവരില്‍ ആരെങ്കിലും ആക്ടിംഗ് സെക്രട്ടറി സ്ഥാനത്തെത്തിയേക്കും. ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്റെ പേരുകൂടി ഉണ്ടെങ്കിലും ലോക്സഭാ സ്ഥാനാര്‍ത്ഥി സാധ്യത കൂടി കണക്കിലെടുത്താകും തീരുമാനം.