നടപടികള്‍ പാലിക്കാതെ റെയ്ഡ്, കുറ്റം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല, പോരാട്ടം തുടരും: ന്യൂസ് ക്ലിക്

ന്യൂഡല്‍ഹി: തങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം സംബന്ധിച്ച് പൊലീസ് കൃത്യമായ വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്നും എഫ്ഐആറിന്റെ പകര്‍പ്പ് നല്‍കിയിട്ടില്ലെന്നും ന്യൂസ്ക്ലിക്ക്. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ന്യൂസ്ക്ലിക്കിന്റെ ഓഫിസിലും മാധ്യമപ്രവര്‍ത്തകരുടേയും ജീവനക്കാരുടേയും വീടുകളിലും റെയ്ഡ് നടത്തിയത്, പത്രസ്വാതന്ത്ര്യത്തിനും ജീവനും വേണ്ടി ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായി പോരാട്ടം തുടരുമെന്നും എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെയും ഡൽഹി പോലീസിന്റെയും നടപടി നേരിടുന്ന ഓൺലൈൻ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്ക് പ്രസ്താവനയില്‍ അറിയിച്ചു.

ചൈനീസ് പ്രൊപ്പഗണ്ട, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളെല്ലാം തെറ്റാണ്. റിപ്പോര്‍ട്ടിങ് തുടരുന്നത് തടയുന്നതിനുള്ള ബോധപൂര്‍വശ്രമത്തിന്റെ ഭാഗമായാണ് തങ്ങളുടെ ഓഫീസ് മുദ്രവച്ചത്.പത്രസ്വാതന്ത്ര്യത്തെ ബഹുമാനിക്കാതെ വിമര്‍ശനങ്ങളെ രാജ്യദ്രോഹപരവും ദേശവിരുദ്ധ പ്രചാരണവുമായി കണക്കാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ശക്തമായി അപലപിക്കുന്നു. 2021 മുതൽ ന്യൂസ് ക്ലിക്കിനെ വേട്ടയാടുകയാണ്.

ന്യൂസ് ക്ലിക്ക് കള്ളപ്പണം വെളുപ്പിച്ചതായുള്ള ആരോപണത്തിൽ ഇഡിക്ക് ഒന്നും ചെയ്യാനായിട്ടില്ല. ന്യൂസ്‌ക്ലിക്കിന്റെ എല്ലാ രേഖകളും കൈവശമുണ്ടായിട്ടും ഒരു കുറ്റവും തെളിയിക്കാൻ കഴിയാതെ ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച വ്യാജ ലേഖനം ഉപയോഗിച്ച് യുഎപിഎ ചുമത്തി സ്ഥാപനം അടച്ചുപൂട്ടാന്‍ ശ്രമിക്കുകയാണ്.

ചൈനീസ് പ്രൊപ്പഗണ്ട നടത്തുകയോ ഏതെങ്കിലും ചൈനീസ് സ്ഥാപനത്തിന്റെ നിര്‍ദേശപ്രകാരമോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല. ഉയര്‍ന്ന നിലവാരം അടിസ്ഥാനമാക്കിയുളള പത്രപ്രവര്‍ത്തനം നടത്തുന്ന സ്വതന്ത്ര വാര്‍ത്ത വെബ്സൈറ്റാണ് തങ്ങളുടേത്. കൃത്യമായ ബാങ്ക് അക്കൗണ്ടുകൾ മുഖേന മാത്രമേ ഫണ്ട് സ്വീകരിച്ചിട്ടുള്ളൂ. പ്രസ്താവനയില്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide