ഡോ. ഷെഹനയുടെ ആത്മഹത്യ: ആണ്‍സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: പിജി യുവ ഡോക്ടര്‍ ഷെഹനയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്‍. ഇന്നലെ മുതല്‍ ഒളിവില്‍ പോയിരുന്ന ഇയാളെ കൊല്ലം കരുനാഗപ്പള്ളിയില്‍നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെയോടെ കസ്റ്റഡിയിലെടുത്ത റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.

നേരത്തെ റുവൈസിനായി ഹോസ്റ്റലിലും പല ബന്ധു വീടുകളിലും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലുണ്ടെന്നറിഞ്ഞ പൊലീസ് അവിടെ എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത യുവ ഡോക്ടര്‍ ഷെഹനയ്ക്ക് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് സ്ത്രീധനമായി വലിയ തുക ആവശ്യപ്പെട്ട് റുവൈസും കുടുംബവും രംഗത്തെത്തിയതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഉയര്‍ന്ന സ്ത്രീധനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ റുവൈസ് വിവാഹത്തില്‍ നിന്നും പിന്മാറിയിരുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായി സാമ്പത്തികമായി ഞെരുക്കം അനുഭവിച്ച ഷെഹനയുടെ കുടുംബത്തിന് റുവൈസിന്റെ തീരുമാനം കനത്ത പ്രഹരമാണ് നല്‍കിയത്.

15 ഏക്കര്‍ ഭൂമിയും 150 പവന്‍ സ്വര്‍ണവം ഒരു ബിഎംഡബ്‌ളിയു കാറും ഇയാള്‍ സ്ത്രീധനമായി ആവശ്യപ്പെട്ടു എന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. അഞ്ചേക്കര്‍ ഭൂമിയും കാറും നല്‍കാമെന്ന് പറഞ്ഞിട്ടും വരന്റെ വീട്ടുകാര്‍ സമ്മതിച്ചില്ല, കാറിന്റെ ബ്രാന്‍ഡിന്റെ കാര്യത്തിലും നിര്‍ബന്ധം പിടിച്ചു. സ്വര്‍ണം വേണമെന്നും ആവശ്യപ്പെട്ടതായി ഷെഹനയുടെ അമ്മ പരാതിപ്പെട്ടിട്ടുണ്ട്.

ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്.

More Stories from this section

family-dental
witywide