ഗാസയെ കാത്തിരിക്കുന്നത് മാനുഷിക-പാരിസ്ഥിതിക ദുരന്തം; തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലേറെ മൃതദേഹങ്ങൾ

ഗാസ സിറ്റി: ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആയിരത്തിലധികം പലസ്തീനികളുടെ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതായി ഹമാസ് ആഭ്യന്തര മന്ത്രാലയം. ഗാസയെ കാത്തിരിക്കുന്ന മാനുഷികവും പാരിസ്ഥിതികവുമായ പ്രതിസന്ധികളെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

തകർന്ന കെട്ടിടങ്ങൾക്കടിയിൽപ്പെട്ട് 24 മണിക്കൂറിന് ശേഷവും നിരവധി പേരെ രക്ഷിച്ചിട്ടുണ്ട്. ആയിരത്തിലേറെ മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലാണ്. ഇത് അഴുകിത്തുടങ്ങുന്നത് മാനുഷികവും പാരിസ്ഥിതികവുമായ ദുരന്തത്തിനിടയാക്കുമെന്ന് ഹമാസ് ആഭ്യന്തര മന്ത്രാലയ വക്താവ് ഇയാദ് അൽ-ബോസോം ആശങ്ക പ്രകടിപ്പിച്ചു.

ഗാസയിൽ ഇസ്രയേൽ തുടരുന്ന ആക്രമണത്തിൽ 2750 പേരാണ് തിങ്കളാഴ്ചയോടെ കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 9700 ആയി. ഗാസയുടെ തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം വടക്കൻ ഗാസക്കാർക്ക് അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ, ഖാൻ യൂനിസ് നഗരം ഉൾപ്പെടുന്ന തെക്കൻ ഗാസയിലും ഇസ്രയേൽ വ്യോമാക്രമണം നടത്തുകയാണ്.

23 ലക്ഷമാണ് ഗാസയിലെ ജനസംഖ്യ. ഇതിൽ 47 ശതമാനവും കുട്ടികളാണ്. 17 ലക്ഷം പേർ കഴിയുന്നത് അഭയാർഥി കാമ്പുകളിലാണ്. ഇസ്രയേൽ വ്യോമാക്രമണത്തിൽ 64,283 പാർപ്പിട കെട്ടിടങ്ങൾ തകർന്നതായാണ് ഗാസ ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്ക്. ഇതിൽ 5540 കെട്ടിടങ്ങൾ പൂർണമായും തകർത്തു. 18 ആരാധനാലയങ്ങൾ തകർന്നതിൽ 11 എണ്ണം പൂർണമായും തകർന്നു. 19 ആരോഗ്യ കേന്ദ്രങ്ങളും 20 ആംബുലൻസുകളും 11 ജലശുദ്ധീകരണ കേന്ദ്രങ്ങളും ഇസ്രയേൽ ആക്രമണത്തിൽ തകർത്തു.

More Stories from this section

family-dental
witywide