കളമശേരി സ്‌ഫോടനം; വിദ്വേഷ പ്രചാരണത്തിന് ആദ്യ കേസ്, റിവ ഫിലിപ്പ് എന്നയാള്‍ക്കെതിരെയാണ് കേസ്

കളമശ്ശേരി: കളമശ്ശേരി യഹോവയുടെ സാക്ഷികളുടെ പ്രാർഥനയ്ക്കിടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണത്തിന് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഫെയ്‌സ്ബുക്കിലെ റിവ ഫിലിപ്പ് എന്ന പ്രൊഫൈലിനെതിരെയാണ് പത്തനംതിട്ടയില്‍ കേസ് എടുത്തത്. കളമശ്ശേരി സ്‌ഫോടനത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്നായിരുന്നു ഈ പ്രൊഫൈലില്‍ നിന്ന് പോസ്റ്റ് ചെയ്തിരുന്നത്. ഇതേത്തുടര്‍ന്നാണ് കേസെടുത്തത്. റിവ തോളൂര്‍ ഫിലിപ്പ് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ നിരീക്ഷിച്ച് വരുകയാണ് പൊലീസ്.

സാമൂഹികമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ, വര്‍ഗീയ വിദ്വേഷം എന്നിവ പരത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ നല്‍കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ കണ്ടെത്താന്‍ സാമൂഹിക മാധ്യമങ്ങളില്‍ പൊലീസ് 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളിലാണെന്നാണ് തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ വെളിപ്പെടുത്തിയിരുന്നത്. കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് എന്‍എസ്ജി സംഘം നടത്തിയ പരിശോധനയില്‍ വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുവാണ് കണ്ടെത്തിയത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടും സമാനമാണ്. ഇന്നലെ രാത്രിയും ഇവിടെ പരിശോധന നടത്തിയിരുന്നു. ഫോറെന്‍സിക്ക് വിഭാഗവും, പൊലീസ് സംഘവും പരിശോധന നിലവില്‍ നടത്തുന്നുണ്ട്. ഞായറാഴ്ച രാവിലെ 9 42 ന് ആണ് നാടിനെ നടുക്കിയ സ്‌ഫോടനം കളമശ്ശേരിയില്‍ ഉണ്ടായത്.

സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മലയാറ്റൂര്‍ സ്വദേശിയായ 12 വയസുകാരി മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ ലിബിനയാണ് ഇന്നലെ അര്‍ധരാത്രിയോടെ മരണത്തിന് കീഴടങ്ങിയത്. കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ്(60) ആണ് ആദ്യം മരിച്ചത്. തൊടുപുഴ സ്വദേശിനിയായ കുമാരി(53) ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇതുവരെ 52 പേരാണ് ചികിത്സ തേടിയത്. നിലവില്‍ 18 പേരാണ് ഐസിയുവിലുള്ളത്. അവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്.

More Stories from this section

family-dental
witywide