
സ്റ്റോക്ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഹംഗേറിയൻ- അമേരിക്കൻ ബയോകെമിസ്റ്റ് കാതലിൻ കാരിക്കോയ്ക്കും അമേരിക്കൻ ശാസ്ത്രജ്ഞൻ ഡോ. ഡ്രൂ വീസ്മാനും. കോവിഡ്-19 നെതിരെ ഫലപ്രദമായ എംആർഎൻഎ വാക്‌സിനുകൾ വികസിപ്പിക്കാൻ പ്രാപ്‌തമാക്കിയ ന്യൂക്ലിയോസൈഡ് അടിസ്ഥാന പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇവരെ പുരസ്കാരത്തിന് അർഹമാക്കിയത്.
കാൻസർ വാക്സിനായും പടർന്നു പിടിക്കാൻ സാധ്യതയുള്ള അസുഖങ്ങൾ എന്നിവയ്ക്കും എംആർഎൻഎ സാങ്കേതിക വിദ്യ ഭാവിയിൽ ഉപകാരപ്പെടും.
സാഹിത്യം, സമാധാനം ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങളിലെ നൊബേല്‍ പുരസ്‌കാരങ്ങള്‍ തുടർന്നുള്ള ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഭൗതികശാസ്ത്രത്തിനുള്ള പുരസ്‍കാരം നാളെയും രസതന്ത്ര മേഖലയിലെ പുരസ്‍കാരം ബുധനാഴ്‌ചയും പ്രഖ്യാപിക്കും.
സാഹിത്യത്തിനുള്ള പുരസ്കാരജേതാവ് ആരാണെന്നത് അഞ്ചിനാണ് പ്രഖ്യാപിക്കുക. സമാധാനത്തിനുള്ള പുരസ്കാരം ആറിനും സാമ്പത്തികശാസ്ത്രത്തിനുള്ളത് ഒൻപതിനും പ്രഖ്യാപിക്കും.
1895-ല്‍ മരിച്ച സ്വീഡിഷ് ശാസ്ത്രഞ്ജന്‍ ആല്‍ഫ്രഡ് നൊബേലിന്റെ ഓര്‍മയ്ക്കായാണ് നൊബേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. 1895 ൽ ഏർപ്പെടുത്തിയ പുരസ്കാരം ആദ്യം സമ്മാനിച്ചത് 1901 ലാണ്. ആല്‍ഫ്രഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണംപൂശിയ ഫലകവും 11 മില്യൺ സ്വീഡിഷ് ക്രോണ (8.33 കോടി രൂപ)യുമാണ് ഇത്തവണ പുരസ്കാരത്തുക. കഴിഞ്ഞവർഷം 10 മില്യൺ ക്രോണ (7.5 കോടി രൂപ)യായിരുന്നു സമ്മാനത്തുക.