
ടെല്‍അവീവ്: വടക്കന്‍ ഗാസയിലുള്ള 11 ലക്ഷം പലസ്തീനികളെ 24 മണിക്കൂറിനുള്ളില്‍ ഒഴിപ്പിക്കണമെന്ന് ഇസ്രയേലി സൈന്യം ഐക്യരാഷ്ട്രസഭയോട് (യുഎന്‍) ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ സമാനതകളില്ലാത്ത ആക്രമണത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായിരിക്കാമിതെന്ന് കരുതുന്നു.യുഎന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഒഴിയണമെന്നാണ് ഇസ്രയേലിന്റെ നിര്‍ദേശം.
എന്നാല്‍ ഇസ്രയേലിന്റെ മുന്നറിയിപ്പ് ചൂണ്ടിക്കാണിച്ചുള്ള യുഎന്‍ പ്രസ്താവനയോട് പ്രതികരിച്ച ഹമാസ് ഇത് വ്യാജപ്രചരണമാണെന്നും ഗാസയിലെ ജനങ്ങള്‍ വിശ്വസിക്കരുതെന്നും പറഞ്ഞതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്ര ചെറിയ സമയപരിധിക്ക് ഉള്ളില്‍ 11 ലക്ഷം ആളുകളെ ഒഴിപ്പിക്കുക എന്നത് പ്രായോഗികമല്ല എന്ന് യുഎൻ അറിയിച്ചു. ഇന്നലെ രാത്രിയാണ് 24 മണിക്കൂറിനുള്ളില്‍ ഒഴിയണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടത്.
മാനുഷിക പ്രത്യാഘാതങ്ങള്‍ വിലയിരുത്താതെ ഇത്രവലിയ ഒരു ഒഴിപ്പിക്കല്‍ സാധ്യമല്ല എന്ന് യുഎൻ വക്താവ് അറിയിച്ചു. യുഎൻ അഭയാര്‍ഥി ഏജൻസിയുടെ പ്രവര്‍ത്തനം തെക്കൻ ഗാസയിലേക്ക് മാറ്റിയിട്ടുണ്ട്.
പുതിയ നീക്കം സ്ഥിരീകരിക്കാവുന്നതാണെങ്കില്‍, ഒരു ദുരന്തമുഖത്തെ വീണ്ടും ആക്രമിക്കുന്നതില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് യുഎന്‍ വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ 1,300 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഇസ്രയേലിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം ആദ്യമാണ്.
കഴിഞ്ഞ ആറ് ദിവസത്തിനിടെ ഗാസയില്‍ ഇസ്രയേല്‍ സൈന്യം ആറായിരത്തിലധികം ബോംബുകള്‍ വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തിഅഞ്ഞൂറിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായും ഗാസ അധികൃതര്‍ സ്ഥിരീകരിക്കുന്നു. ഏകദേശം നാലായിരം ടൺ വരുന്ന സ്ഫോടക വസ്തുക്കളാണ് ഇസ്രയേൽ ഗാസയ്ക്ക് മുകളിൽ വർഷിച്ചത്. ഇസ്രയേലിന് നേരെ ഹമാസ് ആക്രമണം നടത്തിയ ഒക്ടോബർ ഏഴ് മുതൽ 12 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്.
ഹമാസിനെ സമ്പൂർണമായി ഉന്മൂലനം ചെയ്യുന്നതുവരെ ആക്രമണം തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. തങ്ങൾ ലക്ഷ്യത്തിലേക്ക് എത്തും വരെ ആക്രമണം ശക്തമായി തുടരുമെന്നാണ് ഇസ്രയേൽ വ്യോമസേന വ്യാഴാഴ്ച പ്രതികരിച്ചത്.
Israel warns 1.1 million palatines to evacuate northern Gaza within 24 hours