
താൽകാലിക വെടിനിർത്തലിനും 50 ബന്ദികളുടെ മോചനത്തിനും തീരുമാനമായതിന് തൊട്ടുപിന്നാലെ ബന്ദികളിൽ ഒരാൾ മരിച്ചു. 76 വയസ്സുള്ള ഹന്ന കാറ്റ്‌സിർ മരിച്ചതായി ഹമാസ് അറിയിച്ചു. ഇസ്രയേലിലെ നിർഓസ് സ്വദേശിനിയായിരുന്നു.
ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ കാറ്റ്‌സിറും അവളുടെ മൂത്ത മകൻ എലാദും പിടിയിലായിരുന്നു. “മാനുഷിക കാരണങ്ങളാൽ അവരെ മോചിപ്പിക്കാൻ ഞങ്ങൾ മുമ്പ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു, പക്ഷേ ഇസ്രയേൽ തടസ്സപ്പെടുത്തുകയായിരുന്നു, ഇത് അവരുടെ മരണത്തിലേക്ക് നയിച്ചു,” ഹമാസ് അൽ ഖുദ്സ് ബ്രിഗേഡ് ടെലിഗ്രാം വഴി അറിയിച്ചു.
ഈ മാസം ആദ്യം ഹമസ് പുറത്തിറക്കിയ ഒരു വിഡിയോയിൽ, ഹന്ന കാസ്റ്റിറിനേയും 12 വയസുള്ള ഒരു കുട്ടിയേയും ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായതിനാൽ മോചിപ്പിക്കാൻ തയാറാണ് എന്ന് അറിയിച്ചിരുന്നു. എന്നാൽ ഇസ്രയേലും ഹമാസും ചില കാര്യങ്ങളിൽ വിട്ടുവീഴ്ച ഇല്ലാതെ തുടർന്നതിനാൽ ഇവരെ മോചിപ്പിക്കാനായില്ല.
ഖത്തറിൻ്റെ മധ്യസ്ഥതയിൽ ദിവസങ്ങളോളം നടന്ന ചർച്ചയ്ക്ക് ഒടുവിലാണ് ഇപ്പോൾ താൽകാലിക വെടിനിർത്തലിന് തീരുമാനം ഉണ്ടായത്. അതിൻ്റെ ഫലമായി 50 ബന്ദികളെ മോചിപ്പിക്കുമെന്നും അതിൽ സ്ത്രീകളും കുട്ടികളുമായിരിക്കുമെന്നുമാണ് ഹമാസ് അറിയിക്കുന്നത്.
Israeli hostage Hanna Katzir, 76, dies shortly after Israel and Hamas reach deal to free some captives














