
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു.
അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾക്കും ഊഹാപോഹ പ്രചാരണങ്ങൾക്കും കിംവദന്തികൾക്കുമെതിരെ ജാഗ്രത വേണമെന്ന് സർവകക്ഷിയോഗം കേരളത്തിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. കേരളത്തിലെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കരുതെന്ന് ഇതുസംബന്ധിച്ച പ്രമേയം ആവശ്യപ്പെട്ടു.എല്ലാ ജാതി-മത വിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുള്ള സമൂഹമാണിത്. ഭരണഘടനയുടെ മതനിരപേക്ഷത, വ്യക്തിസ്വാതന്ത്ര്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളില്‍ ഊന്നി നില്‍ക്കുന്ന ഈ വിധത്തിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിരക്ഷയ്ക്ക്, അവകാശത്തിന്റെ സംരക്ഷണത്തിന് എല്ലാ വിധത്തിലും ഇവിടെ ഉറപ്പുണ്ടാവും.
അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകള്‍ വിതച്ച് പരസ്പര വിശ്വാസത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുത്തുതോല്‍പ്പിക്കുമെന്ന് യോഗം ഏകകണ്ഠമായി വ്യക്തമാക്കി.
സംഭവത്തിനു ശേഷം രാഷ്ട്രീയ പാർട്ടികളും മുഖ്യധാരാ മാധ്യമങ്ങളും സ്വീകരിച്ചത് മാതൃകാപരമായ നിലപാടായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങൾ വഴിയുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു.
സംഭവം നടന്ന ഉടൻ തന്നെ പലസ്തീനുമായി ബന്ധപ്പെടുത്തി അഭിപ്രായം പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെയും കോൺഗ്രസ് വിമർശിച്ചു. സംഭവത്തെ കുറിച്ച് എൻഐഎ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
kalamassery blast; all party meeting held at Thiruvananthapuram