
കൊച്ചി: കളമശ്ശേരി യഹോവ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനം നടത്തിയ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. സ്ഫോടനം നടക്കുമ്പോള്‍ ഭാര്യാമാതാവും ഹാളില്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ തനിക്ക് കൃത്യത്തില്‍ നിന്ന് പിന്മാറാന്‍ തോന്നിയില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ സ്ഫോടനത്തില്‍ ഭാര്യാമാതാവിന് പരിക്കേറ്റില്ലെന്നും ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞു.
സ്‌ഫോടനം നടത്തിയതിനു ശേഷം സ്‌കൂട്ടറില്‍ കൊരട്ടിയിലേക്കാണ് പോയത്. അവിടെയൊരു ലോഡ്ജില്‍ മുറിയെടുത്തതിനു ശേഷം താനാണ് സ്‌ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തുന്ന ഫെയ്സ്ബുക്ക് ലൈവ് ചെയ്തു. പിന്നീട് കൊടകര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സ്ഫോടനം നടത്തുന്നതിന് മൂവായിരത്തോളം രൂപയാണ് തനിക്ക് ചെലവായതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ബാറ്ററിയോടു ചേര്‍ത്തുവെച്ച ഗുണ്ടാണ് സ്പാര്‍ക്ക് ഉപയോഗിച്ച് പൊട്ടിച്ചത്.
പെട്രോളും ഗുണ്ടും പടക്കവും ഉപയോഗിച്ചാണ് ബോംബ് നിര്‍മ്മിച്ചതെന്നും കൊച്ചിയിലെ പല കടകളില്‍ നിന്നായിട്ടാണ് ബോംബ് നിര്‍മ്മിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ വാങ്ങിയതെന്നും ഡൊമിനിക് പൊലീസിനോട് പറഞ്ഞു. ഭീകരവിരുദ്ധ നിയമം, സ്‌ഫോടകവസ്തു വിരുദ്ധ നിയമം തുടങ്ങിയ പ്രകാരമാണ് മാര്‍ട്ടിനെതിരെ കേസെടുത്തിരിക്കുന്നത്. സ്‌ഫോടനക്കേസ് അന്വേഷിക്കാന്‍ എഡിജിപി എം. ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ സര്‍വകക്ഷി യോഗം നടക്കും.