
കേരള വര്‍മ കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പിൽ റീ കൗണ്ടിങ്ങിന് ഉത്തരവിട്ട് ഹൈക്കോടതി. എസ്എഫ്ഐ സ്ഥാനാര്‍ഥിയുടെ വിജയപ്രഖ്യാപനം കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് ജസ്റ്റിസ് ടി ആര്‍ രവി ഉത്തരവിട്ടു. നടപടി ക്രമങ്ങള്‍ പാലിച്ചല്ല വോട്ടെണ്ണിയത് എന്ന് കോടതി കണ്ടെത്തിയിരുന്നു.
വോട്ടെണ്ണലില്‍ ക്രമക്കേടുണ്ടായെന്നും ചെയര്‍മാന്‍ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു സ്ഥാനാര്‍ഥി എസ്. ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
യൂണിയന്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ വരണാധികാരി ഹാജരാക്കിയത് കോടതി പരിശോധിച്ചിരുന്നു. ഇതിലാണ് അസാധു വോട്ടുകള്‍ പ്രത്യേകമായി രേഖപ്പെടുത്താത്തത് കണ്ടെത്തിയത്. അസാധു വോട്ടുകള്‍ എങ്ങനെ റീ കൗണ്ടിങ്ങില്‍ വന്നുവെന്ന് കോടതി ചോദിച്ചിരുന്നു.
നവംബര്‍ ഒന്നിന് നടന്ന തിരഞ്ഞെടുപ്പില്‍ താന്‍ ഒരു വോട്ടിന് വിജയിച്ചുവെ ആദ്യം പ്രഖ്യാപിച്ചെങ്കിലും വീണ്ടും എണ്ണി എതിര്‍ സ്ഥാനാര്‍ഥി എസ്എഫ്‌ഐയുടെ കെ.എസ് അനിരുദ്ധ് 10 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചെന്നാരോപിച്ചായിരുന്നു ഹര്‍ജി. ബാലറ്റലടക്കം കേടുവരുത്തിയ സാഹചര്യത്തിലാണ് വീണ്ടും ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമുന്നയിച്ചതെന്നും വ്യക്തമാക്കിയിരുന്നു.
കോളേജ് മാനേജരെന്ന നിലയില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആവശ്യപ്പെട്ടതിനാലാണ് റീ കൗണ്ടിങ് നടത്തിയതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതായും പുറമേ നിന്നുള്ള ഇടപെടല്‍ നിയമപരമല്ലെന്നും ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഡ്വ. മാത്യു കുഴല്‍നാടന്‍ വാദിച്ചിരുന്നു.
കേരളവര്‍മയില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കെഎസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ വിജയിച്ചെന്ന കെഎസ് യു അവകാശവാദത്തിന് പിന്നാലെ എസ്എഫ്‌ഐ ആവശ്യപ്പെട്ടത് പ്രകാരം നടത്തിയ റീകൗണ്ടിങില്‍ ഫലം മാറിമറിഞ്ഞതാണ് വിവാദത്തിന് അടിസ്ഥാനം. എസ്എഫ്ഐയെ ജയിപ്പിക്കാന്‍ ഒരു വിഭാഗം അധ്യാപകര്‍ ഒത്തുകളിച്ചെന്നാണ് കൗണ്ടിങ് ഫലത്തിന് പിന്നിലെന്നായിരുന്നു കെ എസ് യുവിന്റെ ആരോപണം.
Kerala Varma College Election : High Court cancels SFI win And orders for recounting













