
മലബാറിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ മാഹി പളളിക്ക് ബസലിക്ക പദവി. മലബാറില്‍ ആദ്യമായാണ് ഒരു പള്ളിക്ക് ബസലിക്ക പദവി ലഭിക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ തന്ന ക്രിസ്മസ് സമ്മാനമാണിതെന്നും കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.
തൃശൂര്‍ കഴിഞ്ഞാല്‍ വടക്കന്‍ കേരളത്തില്‍ ഒരു ദേവാലയം പോലും ബസിലിക്കയായി ഉയര്‍ത്തപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് മാഹി പള്ളിക്ക് ബസലിക്ക പദവി ലഭിക്കുന്നത്. മാഹിയുടെ കാര്യത്തിൽ മാര്‍പാപ്പയ്ക്ക് രൂപതയുടെ പേരില്‍ അപേക്ഷ അയയ്ക്കുകയും അതിന് പോസിറ്റീവായ മറുപടി ലഭിച്ചെന്നും ബിഷപ്പ് വർഗീസ് ചക്കാലക്കൽ പറഞ്ഞു.
ഒരു ദേവാലയം ബസലിക്കയാണെന്ന് സൂചിപ്പിക്കുന്നതിന്റെ മൂന്ന് അടയാളങ്ങളായ മഞ്ഞയും ചുവപ്പും (പരമ്പരാഗത പേപ്പല്‍ നിറങ്ങള്‍) വരകളാല്‍ രൂപകല്‍പ്പന ചെയ്ത പട്ട് മേലാപ്പിന്റെ കുട, പോപ്പുമായുള്ള സഭയുടെ ബന്ധത്തെ സൂചിപ്പിക്കാന്‍ തൂണില്‍ ഘടിപ്പിച്ചിരിക്കുന്ന മണികള്‍, പേപ്പല്‍ കുരിശിന്റെ താക്കോലുകള്‍ എന്നിവ ഇനി മുതല്‍ മാഹി ദേവാലയത്തില്‍ പ്രതിഷ്ഠിക്കും.
ലോകത്ത് നാല് പ്രധാന മേജര്‍ ബസലിക്കകളാണുള്ളത്. അവയെല്ലാം റോമിലാണ്. സെന്റ് പീറ്റേഴ്സ്, സെന്റ് ജോണ്‍ ലാറ്ററന്‍, സെന്റ് മേരി മേജര്‍, സെന്റ് പോള്‍ എന്നിവയാണ് ചരിത്രത്തിലും പ്രയോഗത്തിലും മാര്‍പാപ്പായുമായി പ്രത്യേകിച്ച് ബന്ധപ്പെട്ടിരിക്കുന്ന ഇവ പേപ്പല്‍ ബസലിക്കകള്‍ എന്നാണ് അറിയപ്പെടുന്നത്. മറ്റെല്ലാ ബസലിക്കകളും മൈനര്‍ ബസലിക്കകളെന്നാണ് അറിയപ്പെടുന്നത്.
ആരാധനക്രമം, കൂദാശകള്‍, വലിപ്പം, പ്രശസ്തി, സൗന്ദര്യം, ദൗത്യം, ചരിത്രം, പ്രാചീനത, അന്തസ്, ചരിത്രപരമായ മൂല്യം, വാസ്തുവിദ്യ, കലാപരമായ മൂല്യം, ആരാധനാ കേന്ദ്രങ്ങള്‍ എന്നിവയും മറ്റുള്ളവയും പരിഗണിച്ച് പഠിച്ചശേഷമാണ് കത്തോലിക്കാ സഭയുടെ പരമോന്നത അധ്യക്ഷനായ മാര്‍പാപ്പ ഒരു ദേവാലയത്തെ ബസലിക്കയായി ഉയര്‍ത്തുന്നത്.















