
ന്യൂഡൽഹി: വരാനിരിക്കുന്ന 2024ലെ പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിക്കെതിരെ വാരണാസി സീറ്റിൽ നിന്നുള്ള ഇന്ത്യൻ ബ്ലോക്ക് സ്ഥാനാർത്ഥിയായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പേര് നിർദ്ദേശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സഖ്യത്തിന്റെ നാലാമത്തെ യോഗത്തിലാണ് ഈ നിർദേശം ഉയർന്നതെന്ന് ഇൻഡ്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
2019 ൽ, പ്രധാനമന്ത്രി മോദിക്കെതിരെ വാരണാസിയിൽ നിന്ന് പ്രിയങ്ക ഗാന്ധി സ്ഥാനാർത്ഥിയാകുമെന്ന് ശക്തമായ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, അന്ന് അജയ് റായിയെ ആണ് കോൺഗ്രസ് മത്സരിപ്പിച്ചത്.
എന്നാൽ, യോഗത്തിന് ശേഷം, വാരാണസിയിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിന് അവർ കൃത്യമായ മറുപടി നൽകിയില്ല. ‘യോഗത്തിൽ ചർച്ച ചെയ്തതെല്ലാം പറയാൻ കഴിയില്ല’ എന്നായിരുന്നു മറുപടി.
സഖ്യത്തിന്റെ നാലാമത്തെ യോഗത്തിൽ, 2023 ഡിസംബർ 31-നകം ‘സീറ്റ് പങ്കിടൽ’ ഫോർമുലയ്ക്ക് അന്തിമരൂപം നൽകണമെന്ന് ടിഎംസി അധ്യക്ഷ മമത ബാനർജിയും ഇന്ത്യൻ ബ്ലോക്ക് അംഗങ്ങളോട് അഭ്യർത്ഥിച്ചു. അതിനൊപ്പം ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകണമെന്ന് മമത നേരത്തെ നിർദ്ദേശിച്ചിരുന്നു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കെതിരെ ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ മത്സരിച്ചിരുന്നു. എന്നാൽ, ദയനീയമായി അദ്ദേഹം പരാജയപ്പെടുകയായിരുന്നു. അന്ന് മോദി ഗുജറാത്തിലെ വഡോദരയിൽ നിന്നും വാരണാസിയിൽ നിന്നുമാണ് മത്സരിച്ചത്. 2014ൽ പ്രധാനമന്ത്രി മോദിക്ക് 56.37 ശതമാനം വോട്ടുകളും 2019ൽ 63.62 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.















