5 മാസമായി പെൻഷൻ കിട്ടിയില്ല: മറിയക്കുട്ടി ഹൈക്കോടതിയിൽ, കോടതി സർക്കാരിനോട് വിശദീകരണം തേടി

അഞ്ചുമാസമായി വിധവ പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അടിമാലി സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ സര്‍ക്കാരിനോടും അടിമാലി ഗ്രാമപഞ്ചായത്തിനോടും ഹൈക്കോടതി വിശദീകരണം തേടി. പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ വിഹിതം നല്‍കിയിട്ടുണ്ടെന്നും ഇനി കേന്ദ്രവിഹിതം ലഭിക്കുന്നില്ലെങ്കില്‍ അതിന് നിര്‍ദേശം നല്‍കണമെന്നും പെന്‍ഷന്‍ തുക ഉടന്‍ നല്‍കണമെന്നും മുടക്കം വരുത്തരുതെന്നും ആവശ്യപ്പെട്ടാണ് മറിയക്കുട്ടി കോടതിയെ സമീപിച്ചത്.

ജൂലൈ മാസം വരെയുള്ള പെന്‍ഷനാണ് ഇതുവരെ ലഭിച്ചതെന്നും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാനായി കേരളം മദ്യ സെസ് പിരിക്കുക്കുന്നുണ്ടെന്നും ഇതുവരെ പിരിച്ച തുകയില്‍നിന്ന് പെന്‍ഷന്‍ നല്‍കാവുന്നതാണെന്നും മറിയക്കുട്ടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

മാസങ്ങളായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലിയില്‍ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് സമരം നയത്തിയത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന് ‘ദേശാഭിമാനി’ വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്തയ്ക്ക് പിന്നാലെ, തന്റെ പേരിലുണ്ടെന്ന് പറയപ്പെടുന്ന ഭൂമി കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫിസിൽ അപേക്ഷ നല്‍കി. തുടര്‍ന്ന് മറിയക്കുട്ടിയുടെ പേരില്‍ ഭൂമി ഇല്ലെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ കത്തു നല്‍കി

ഇതിനു പിന്നാലെ വാര്‍ത്തയില്‍ ‘ദേശാഭിമാനി’ ഖേദം പ്രകടിപ്പിച്ചു. മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകള്‍ പ്രിന്‍സിയുടെ പേരിലുള്ളതാണ്.

Mariyakkutty in High court in demand of her social security pension