
ന്യൂഡൽഹി: എംഫിൽ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നതിനെതിരെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) ബുധനാഴ്ച സർവകലാശാലകൾക്ക് മുന്നറിയിപ്പ് നൽകി, എംഫിൽ അംഗീകൃത ബിരുദമല്ലെന്നും അത്തരം പ്രോഗ്രാമുകളിൽ പ്രവേശനം നേടരുതെന്നും വിദ്യാർത്ഥികളോട് യുജിസി പറഞ്ഞു.
“എംഫിൽ (മാസ്റ്റർ ഓഫ് ഫിലോസഫി) പ്രോഗ്രാമിലേക്ക് ഏതാനും സർവകലാശാലകൾ പുതിയ അപേക്ഷകൾ ക്ഷണിക്കുന്നതായി യുജിസിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ അവസരത്തിൽ എംഫിൽ ബിരുദം അംഗീകൃത ബിരുദമല്ലെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു.”
സർവ്വകലാശാലകളിൽ നൽകുന്ന എംഫിൽ ബിരുദ കോഴ്‌സുകൾക്ക് നിയമ സാധുത ഇല്ലെന്ന് യുജിസി പ്രഖ്യാപിച്ചിരുന്നു. എംഫിൽ പ്രോഗ്രാമുകൾ ഇനി നടത്തേണ്ടതില്ലെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസി നിർദ്ദേശം കൈമാറി. എന്നാൽ മിക്ക സർവ്വകലാശാലകളും അഡ്മിഷന് ക്ഷണിച്ച് നോട്ടിഫിക്കേഷൻ നൽകിയതോടെയാണ് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
2023-24 അധ്യയന വർഷത്തേക്കുള്ള എംഫിൽ പ്രോഗ്രാം പ്രവേശനം നിർത്തുന്നതിന് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നാണ് യുജിസി സർവ്വകലാശാലകളെ അറിയിച്ചിരിക്കുന്നത്. എംഫിൽ ബിരുദം അംഗീകൃതമല്ലെന്ന് പുറത്തിറക്കിയ സർക്കുലറിൽ പരാമർശിച്ചിട്ടുണ്ട്.
യുജിസിയുടെ 2022 റെഗുലേഷൻ പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എംഫിൽ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. അഡ്മിഷൻ നിർത്താൻ നടപടി സ്വീകരിക്കണമെന്നും വിദ്യാർത്ഥികൾ വഞ്ചിതരാകരുതെന്നും സർക്കുലറിൽ പറയുന്നു.