
കോഴിക്കോട്: സിപിഎം പലസ്തീൻ ഐക്യ ദാർഢ്യ റാലിയിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. പ്രത്യേകയോഗമൊന്നും ചേരാതെ തന്നെ ലീഗ് ഇക്കാര്യം വ്യക്തമാക്കി.
റാലിയിൽ പങ്കെടുക്കുന്നത് യുഡിഎഫിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. സിപിഎം ക്ഷണം ലഭിച്ചിട്ടുണ്ടെന്നും എല്ലാവരും പലസ്തീനൊപ്പം നിൽക്കുന്നതിൽ സന്തോഷമുണ്ടെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു. എന്നാൽ യുഡിഎഫിനൊപ്പം നിൽക്കുന്ന കക്ഷി എന്ന നിലയ്ക്ക് ഇപ്പോൾ റാലിയിൽ പങ്കെടുക്കാൻ കഴിയില്ല. അതിൽ വേറെ കുറ്റം കാണേണ്ടതില്ല- ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പലസ്തീൻ ഐക്യദാർഢ്യം ഒരു രാഷ്ട്രീയ പ്രശ്നം അല്ലെന്നും ആരു വിളിച്ചാലും അതിൽ പങ്കെടുക്കുമെന്നും ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. തുടർന്ന് സിപിഎം ഈ മാസം 11 നു കോഴിക്കോട്ട് നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചു. ക്ഷണം ലഭിച്ചതായി ലീഗ് സംസ്ഥആന ജനറൽ സെക്രട്ടറി പി.എം.എ സലാം ശരിവയ്ക്കുകയും ചെയ്തു. എന്നാൽ ക്ഷണം സ്വീകരിക്കണമോ വേണ്ടയോ എന്ന തീരുമാനം ഇന്ന് ലീഗ് ഉന്നതതല യോഗത്തിനു ശേഷം അറിയിക്കുമെന്നാണ് സലാം പറഞ്ഞിരുന്നത്. ഇ.ടി മുഹമ്മദ് ബഷീറിൻ്റെ പ്രസ്താവനയും ലീഗിൻ്റെ ആലോചിക്കാമെന്ന മറുപടിയും യുഡിഎഫിനെ വെട്ടിലാക്കിയിരുന്നു. തുടർന്ന് കോൺഗ്രസ് – ലീഗ് നേതാക്കൾ തമ്മിൽ വാക് പോരും ഉണ്ടായി.
”പലസ്തീൻ വിഷയത്തിൽ ലീഗിന് കൃത്യമായ സ്റ്റാൻഡ് ഉണ്ട്. ആദ്യം മുതൽ തന്നെ ലീഗ് അത് വ്യക്തമാക്കിയതാണ്. ഇത്രയും വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുമ്പോൾ ആ വിഷയത്തിൽ എല്ലാവരും അവരെ പിന്തുണയ്ക്കുകയും അവരോടൊപ്പം നിൽക്കുകയും ചെയ്യണം. ഇത് കക്ഷി രാഷ്ട്രീയത്തിന് അതീതമായി പിന്തുണ നൽകേണ്ട വിഷയമാണ്. വിഷയത്തിൽ കേരളത്തിലും ഇന്ത്യ മുന്നണിയിലും സർവ കക്ഷി യോഗം വിളിക്കണം”- കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
Muslim league will not participate in CPM pro Palestine rally