മലക്കപ്പാറയിലെ ആദിവാസി ഊരില്‍ വയോധിക പുഴുവരിച്ച നിലയില്‍; വിദഗ്ധ ചികിത്സ നല്‍കാന്‍ കലക്ടറുടെ ഉത്തരവ്

തൃശൂര്‍: അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരില്‍ വയോധികയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിയന്തര ഇടപെടലുമായി ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ. വയോധികയെ എത്രയും വേഗം ഊരിന് പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റാനും വേണ്ട ചികിത്സ നല്‍കാനും ജില്ലാ ട്രൈബര്‍ ഓഫീസറോട് കലക്ടര്‍ ആവശ്യപ്പെട്ടു.

പ്രധാന പാതയില്‍ നിന്നും നാല് കിലോമീറ്റര്‍ ഉള്‍വനത്തില്‍ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരാണ് വീരന്‍കുടി. ഏഴു കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. വീരന്‍കുടി ഊരിലെ കമലമ്മ പാട്ടിയാണ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശനിലയിലായത്. കാല്‍നടയായി മാത്രമേ ഇവിടെ താമസിക്കുന്നവര്‍ക്ക് റോഡിലേക്ക് എത്താന്‍ കഴിയൂ.

ആദിവാസി ഊരില്‍ വയോധിക അവശ നിലയിലാണെന്ന വിവരം അറിയിച്ച ശേഷം ഊരിലെത്തി ചികിത്സ നല്‍കണമെന്ന് ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിനോടും ആരോഗ്യ വകുപ്പിനോടും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രധാന പാതയിലേക്ക് വയോധികയെ ചുമന്ന് മാത്രമേ എത്തിക്കാന്‍ കഴിയൂ എന്നതിനാല്‍ അതിന് സാധിക്കാതെ വന്നതോടെയാണ് കമലമ്മ പുഴുവരിക്കുന്ന അവസ്ഥയിലേക്കെത്തിയത്. ഇതേത്തുടര്‍ന്നാണ് കലക്ടറുടെ ഇടപെടല്‍. എത്രയും വേഗം വൃദ്ധയെ പുറത്തെത്തിച്ച് അടിയന്തര ചികിത്സ നല്‍കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide