
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന സിപിഎം തീരുമാനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. കേന്ദ്രസർക്കാർ എല്ലാവർക്കും ക്ഷണം അയച്ചിട്ടുണ്ടെന്നും എന്നാൽ ഭഗവാൻ ശ്രീരാമൻ കൂടി വിളിക്കുന്നവർക്കേ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുകയുള്ളൂവെന്നും മീനാക്ഷി ലേഖി പറഞ്ഞു.
പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ പങ്കെടുക്കില്ലെന്നും സിപിഎം നേതാക്കളായ സീതാറാം യെച്ചൂരിയും ബൃന്ദ കാരാട്ടും നേരത്തെ വ്യക്തമാക്കിയിരുന്നു. മതപരമായ വിശ്വാസങ്ങളെ സിപിഐഎം ബഹുമാനിക്കുന്നുവെങ്കിലും മതപരമായ ചടങ്ങിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലൂടെ വിശ്വാസവും രാഷ്ട്രീയവുമായി കലര്‍ത്താനാണ് തീരുമാനമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞിരുന്നു.
രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയാണ് ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാദിന ചടങ്ങിലേക്ക് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ക്ഷണിച്ചത്. എന്നാല്‍ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചതായി സീതാറാം യെച്ചൂരിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു.
അതേസമയം കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെയും പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.