നവംബര്‍ 23ന് ‘ഒന്നുകില്‍ കോണ്‍ഗ്രസ് പലസ്തീന്‍ റാലി, അല്ലെങ്കില്‍ കോണ്‍ഗ്രസ്-പൊലീസ് യുദ്ധം’; കെ സുധാകരന്‍

കണ്ണൂര്‍: നവംബര്‍ 23ന് എന്തു സംഭവിച്ചാലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. റാലിക്ക് അനുമതി നല്‍കാത്തത് രാഷ്ട്രീയപ്രേരിതമാണെന്നും സുധാകരന്‍ പറഞ്ഞു. അനുമതി തന്നാലും ഇല്ലെങ്കിലും കോഴിക്കോട് കടപ്പുറത്ത് 23ന് കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുമെന്നും കെ സുധാകരന്‍ ഉറപ്പിച്ചു പറഞ്ഞു. അല്ലെങ്കില്‍ കോണ്‍ഗ്രസും പൊലീസും തമ്മിലുള്ള യുദ്ധം നടക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

കെ സുധാകരന്റെ വാക്കുകള്‍:

‘കോണ്‍ഗ്രസിനെ പലസ്തീന്‍ വിരുദ്ധരെന്ന് മുദ്രകുത്തി പ്രചരിപ്പിക്കുന്ന ഇടതുപക്ഷക്കാരെ സംബന്ധിച്ചിടത്തോളം, കോണ്‍ഗ്രസ് നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി അവര്‍ക്കു മുമ്പില്‍ വലിയ ചോദ്യം ഉയര്‍ത്തുമെന്ന് ആശങ്കപ്പെടുത്തുന്നു. അതുകൊണ്ട് ഇതു തകര്‍ക്കാനും ഇല്ലാതാക്കാനുമുള്ള നടത്തുന്ന ശ്രമം പാഴ് വേലയാണെന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുകയാണ്.

നെഞ്ചു കൊടുത്തും ചോര കൊടുത്തും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കോണ്‍ഗ്രസ് നടത്തിയിരിക്കും. അതില്‍ ഒരു സംശയവും വേണ്ട, ഈ മാസം 23 ന് റാലി നടത്തും. കോണ്‍ഗ്രസ് റാലി നടത്തുന്നതിനെ സിപിഎം എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് കെ സുധാകരന്‍ ചോദിച്ചു. 25 ന് നവകേരള സദസ് നടത്തുന്നതിന്, 23 ന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യ റാലി നടത്തുന്നതില്‍ എന്താണ് തടസ്സം. 23 ന് പരിപാടി കഴിഞ്ഞ് ഞങ്ങള്‍ ഒഴിഞ്ഞു കൊടുക്കില്ലേ?

ഒരു ദിവസം ഒഴിവില്ലേ. 25 ന് നവകേരള സദസ്സ് നടത്തുന്നതിന് എന്താണ് തടസ്സം. ഇതൊന്നും ഒരു മര്യാദയല്ല. ഇതൊന്നും കണ്ട് ഭയക്കാനില്ല. ഏറ്റുമുട്ടാനാണെങ്കില്‍ ഏറ്റുമുട്ടും. ഞങ്ങള്‍ നടത്താന്‍ തീരുമാനിച്ചപ്പോള്‍, മുടക്കാന്‍ ശ്രമിക്കുകയാണ് ഇടതുപക്ഷം. കര്‍ഷകര്‍ മരിക്കുന്നു, നൂറുകണക്കിന് ആളുകള്‍ പട്ടിണി കിടക്കുന്നു, എന്തിനാണ് നവകേരള സദസ്സ് നടത്തുന്നത്. നാണവും മാനവും സര്‍ക്കാരിനുണ്ടോ.

എന്തു സിപിഎമ്മാണിത്, എന്തു തൊഴിലാളി വര്‍ഗ പാര്‍ട്ടിയാണിത്. സിപിഎം പട്ടിണി കിടക്കുന്നവരുടെ താല്‍പ്പര്യമാണോ, അതോ മുതലാളികളുടെ താല്‍പ്പര്യമാണോ സംരക്ഷിക്കുന്നത്. ഇതെല്ലാം വീടുവീടാന്തരം കയറി പ്രചരിപ്പിക്കും. കോണ്‍ഗ്രസിന് അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളത്. റാലിയില്‍ ശശി തരൂര്‍ അടക്കം എല്ലാ കോണ്‍ഗ്രസ് എംപിമാരെയും ക്ഷണിച്ചിട്ടുണ്ട്. അയാള്‍ പങ്കെടുക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും കെ സുധാകരന്‍ ചോദിച്ചു.

Also Read