
തിരുവനന്തപുരം: ഡോ. റുവൈസിനെതിരെ പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഡോ. ഷഹ്നയുടെ ആത്മഹത്യാ കുറിപ്പിലുള്ള വിവരങ്ങൾ. ആത്മഹത്യാക്കുറിപ്പിൽ റുവൈസിനെ കുറിച്ച് ഗുരുതര പരാമര്‍ശങ്ങളാണ് ഉള്ളതെന്ന് പൊലീസ് റിപ്പോർട്ട് പറയുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാര്‍ത്ഥി ഡോ ഷെഹ്നയോട് സുഹൃത്തായിരുന്ന ഡോ റുവൈസ് മുഖത്ത് നോക്കി പണം ആവശ്യപ്പെട്ടു.
ചതിയുടെ മുഖം മൂടി തനിക്ക് അഴിച്ചുമാറ്റാൻ കഴിഞ്ഞില്ലെന്നാണ് ഡോ റുവൈസിനെ കുറിച്ച് ഡോ ഷെഹ്ന പറയുന്നത്. “അവന് പണമാണ് വേണ്ടത്, അത് എന്റെ മുഖത്ത് നോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ഞാൻ എന്തിന് ജീവിക്കണം? ജീവിക്കാൻ തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയിൽ ജീവിച്ചു കാണിക്കേണ്ടതാണ്. പക്ഷെ എന്റെ ഫ്യൂച്ചർ ബ്ലാങ്കാണ്. ഇനി ഒരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ല. ഉമ്മയെ നന്നായി നോക്കണമെന്ന് സഹോദരിയോട് ഷെഹ്ന കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഷെഹ്ന സുഹൃത്ത് മാത്രമായിരുന്നുവെന്ന റുവൈസിൻറെ മൊഴി പൊലീസ് തള്ളി. ഇരുവരും അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് യാത്രകൾ നടത്തിയ ചിത്രങ്ങളും പൊലിസ് കോടതിയിൽ നൽകി. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കോളേജ് ക്യാമ്പസിൽ വച്ചാണ് റുവൈസ് ഷെഹ്നയോട് പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു. പ്രതി ഇക്കാര്യം സമ്മതിച്ചതായും റുവൈസിൻറെ ജാമ്യാപേക്ഷ എതിർത്ത് ഹൈകോടതിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
ഡോ. റുവൈസ് നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസിന്റെ ആരോപണം. പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നതായും അത് പറ്റില്ല എന്ന് പറഞ്ഞിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ട്. പൊലീസിനെ വിമര്‍ശിച്ചതിന്‍റെ പ്രതികാരമാണ് തന്‍റെ അറസ്റ്റെന്നും കോടതിയില്‍ റുവൈസിന്‍റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. സ്ത്രീധനം ചോദിക്കുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ ഹൈക്കോടതി ജഡ്ജി പറഞ്ഞിരുന്നു.