ഇരുപതോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് റാഗിംഗിന്റെ പേരില്‍ മര്‍ദ്ദിച്ചു; വിദ്യാര്‍ഥി അവശനിലയില്‍

തിരുവനന്തപുരം: ഇരുപതോളം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് റാഗിംഗിന്റെ പേരില്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ വിദ്യാര്‍ത്ഥി അവശ നിലയില്‍. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ പോളിടെക്നിക്ക് കോളേജില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ചെങ്കല്‍ സ്വദേശിയായ അനൂപിനെയാണ് ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് അനൂപ്.

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയത്തില്‍ ചവിട്ടുകയും ചെയ്തതിനെത്തുടര്‍ന്ന് അവശനായ അനൂപിനെ ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്് ആയുര്‍വേദ ആശുപത്രിയിലേക്കു മാറ്റി. കോളേജ് പ്രിന്‍സിപ്പലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര പോലീസ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. സംഭവത്തെത്തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ഥികളായ എബിന്‍, ആദിത്യന്‍, അനന്തു, കിരണ്‍ എന്നിവരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.