
ഗാസ സിറ്റി: ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെ തിരിച്ചറിയാൻ മക്കളുടെ ശരീരത്തിൽ പേരെഴുതി ഗാസയിൽ മാതാപിതാക്കൾ. ബോംബാക്രമണങ്ങളിൽ കുടുംബത്തോടെ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് ഇത്തരത്തിൽ പേരെഴുതിവെക്കുന്ന രീതി ഉണ്ടായത്.
ഈ കുഞ്ഞുങ്ങൾക്ക് ഒരു പേരുണ്ടായിരുന്നുവെന്നു അറിയാനെങ്കിലും ഇതു സഹായിക്കുമല്ലോ എന്നാണു ഗാസാ നിവാസികൾ പറയുന്നത്. കരയുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ ഗാസ ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. വികൃതമായിപ്പോയതിനാൽ 200 മൃതശരീരങ്ങൾ തിരിച്ചറിയാനായില്ലെന്ന് ആരോഗ്യമന്ത്രാലയം രേഖയിൽ വ്യക്തമാക്കുകയും ചെയ്തു.
ഇതിനിടയിൽ ഗാസയിലെ യുദ്ധം മറ്റൊരു ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. യുദ്ധം കൂടുതൽ നീണ്ടതും പ്രയാസമേറിയതുമാകുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.
കര,വ്യോമ, കടൽ മാർഗങ്ങളിലൂടെയുള്ള ആക്രമണമാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തിയിരുന്നു.
ഗാസയിലെ മരണസംഖ്യ 8000 കടന്നു. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. അതിനിടെ, തുർക്കിയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി. ബന്ധം വഷളായതോടെ തുർക്കി നയതന്ത്രപ്രതിനിധികളോട് രാജ്യം വിടാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. ഗാസയിൽ ഇസ്രയേൽ കൂട്ടക്കുരുതി തുടർന്നാൽ കാഴ്ചക്കാരായി നോക്കിനിൽക്കില്ലെന്ന് ഇറാനും തുർക്കിയും മുന്നറിയിപ്പ് നൽകി. പോരാട്ടം തുടരുമെന്ന് ഹമാസും വ്യക്തമാക്കി.