ഗൂഢാലോചനക്കേസ് റദ്ദാക്കില്ല, നേരിട്ട് ഹാജരാകണം; സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി

കൊച്ചി: സോളാര്‍ പീഡനക്കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ നേരിട്ട് ഹാജരാവുന്നത് ഒഴിവാക്കണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യവും കോടതി തള്ളി. സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരിയുടെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഗണേഷ് കുമാറിന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളില്‍ വാദം കേട്ടിരുന്നു.

സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്തില്‍ പേജുകള്‍ എഴുതിച്ചേര്‍ത്തെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ക്കാനുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു ഗണേഷ് കുമാറിനെതിരെയുള്ള പരാതി. ഈ വിഷയത്തില്‍ കേസ് എടുത്ത കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി ഗണേഷ് കുമാറിനോടും പരാതിക്കാരിയോടും കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.

അതേസമയം കോടതിയില്‍ ഹാജരാകാന്‍ തയ്യാറാകാതിരുന്ന ഗണേഷ് കുമാര്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നാണ് ഗണേഷ് കോടതിയെ അറിയിച്ചത്. കത്ത് എഴുതിയതും കോടതിയില്‍ സബ്മിറ്റ് ചെയ്തതും പരാതിക്കാരി നേരിട്ടാണെന്നുമായിരുന്നു ഗണേഷ് വാദിച്ചത്. എന്നാല്‍ വാദങ്ങള്‍ തള്ളിയ കോടതി കേസില്‍ നേരിട്ട് ഹാജരാവുന്നത് ഒഴിവാക്കണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യവും തള്ളി.