സപ്ലൈകോയില്‍ 13 സാധനങ്ങളുടെ വില കൂട്ടാന്‍ തീരുമാനം; പരിപ്പ്, പച്ചരി, പഞ്ചസാര എല്ലാത്തിനും വില കൂടും

തിരുവനന്തപുരം: സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാന്‍ എല്‍ഡിഎഫില്‍ ധാരണ. ഏഴ് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങളുടെ വിലകൂട്ടാനുള്ള തീരുമാനം. വില വര്‍ധനവ് എത്ര വേണമെന്ന് ഭക്ഷ്യമന്ത്രിക്ക് തീരുമാനിക്കാമെന്നാണ് എല്‍ഡിഎഫില്‍ ധാരണയായിട്ടുള്ളത്. ചെറുപയര്‍, വന്‍ പയര്‍, ഉഴുന്ന്, വെളിച്ചെണ്ണ, ജയ അരി, തുവരപരിപ്പ്, കുറുവ അരി, കടല, മല്ലി, പഞ്ചസാര, മുളക്, പച്ചരി എന്നിങ്ങനെ പതിമൂന്നോളം സാധനങ്ങള്‍ക്കാണ് വില വര്‍ധിപ്പിക്കുക.

അതേസമയം പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നതിനു വിപരീതമായാണ് സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാനുള്ള എല്‍ഡിഎഫിന്റെ തീരുമാനം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്നാണ് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുള്ളത്. അതിനാണ് മാറ്റം വരുത്തുന്നത്. വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് നേരത്തെ സപ്ലൈകോ ആവശ്യപ്പെട്ടിരുന്നു.