
കൊച്ചി: കളമശ്ശേരി യഹോവ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള നാലുപേരുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ നാലു പേരില്‍ ഇന്നലെ രാത്രി മരിച്ച 12 വയസ്സുകാരി ലിബിനയുടെ അമ്മയും സഹോദരനും ഉള്‍പ്പെടുന്നു. ലിബിനയുടെ അമ്മയ്ക്ക് 50 ശതമാനവും സഹോദരന് 60 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ വെന്റിലേറ്ററിലാണെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കളമശ്ശേരി മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലുള്ളവരില്‍ പന്ത്രണ്ട് പേര്‍ ഐസിയുവിലാണ്. രാജഗിരി ആശുപത്രിയില്‍ ഒരാള്‍ വെന്റിലേറ്ററിലാണ്. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ല. പരിക്കേറ്റ ബാക്കിയുള്ളവരെല്ലാം ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മൂന്ന് പേരുടേയും പോസ്റ്റ്‌മോര്‍ട്ടം ഒരേസമയം നടക്കും. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. കുറുപ്പംപടി സ്വദേശിനി ലയോണ പൗലോസ് (60) സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. സംഭവസ്ഥലത്തു മരിച്ച സ്ത്രീയുടെ ബന്ധുവിന്റെ ഡിഎന്‍എ പരിശോധന നടത്തുമെന്നും ബന്ധുക്കള്‍ക്ക് ഐഡന്റിഫൈ ചെയ്യാന്‍ കഴിയാത്ത തരത്തില്‍ പൊള്ളലേറ്റ സാഹചര്യത്തിലാണ് ബന്ധുവിന്റെ ഡിഎന്‍എ പരിശോധന നടത്തുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച തൊടുപുഴ വണ്ണപ്പുറം സ്വദേശി കുളത്തില്‍ കുമാരി(52)യാണ് മരിച്ച രണ്ടാമത്തെയാള്‍. മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ ലിബിനയെന്ന പന്ത്രണ്ടു വയസ്സുകാരിയാണ് ഏറ്റവുമൊടുവിലായി മരിച്ചത്. സ്‌ഫോടന കേസില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിനെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നേക്കും.