
ഗാസ സിറ്റി: ഗാസയിലെ ആശുപത്രികളിൽ 24 മണിക്കൂര്‍കൂടി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഇന്ധനം മാത്രമാണ് അവശേഷിക്കുന്നതെന്ന് യുഎൻ പലസ്തീൻ റെഫ്യൂജി ഏജൻസി. ഇതോടെ, ആശുപത്രികളിൽ കഴിയുന്ന ആയിരക്കണക്കിന് രോഗികളുടെ ജീവൻ അപകടത്തിലാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ഗാസയിലെ ജനങ്ങളോട് തെക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങാൻ ഇസ്രയേൽ ആവശ്യപ്പെട്ടെങ്കിലും ഗാസയുടെ തെക്കൻ പ്രദേശങ്ങളിൽ ഖാൻ യൂനിസ് ഉൾപ്പെടെ-ഇസ്രായേൽ വ്യോമസേന ബോംബാക്രമണം നടത്തുകയാണെന്ന് ഏജൻസി പറഞ്ഞു. ഗാസ ഭക്ഷണ ക്ഷാമത്തിന്റെയും വക്കിലാണ്. കുറച്ചു ദിവസത്തേക്കുള്ള ഭക്ഷണം മാത്രമേ ഇനി ഉള്ളൂവെന്നും ഏജൻസി പറയുന്നു.
തെക്ക് ഖാൻ യൂനിസിലും റഫയിലും ഇസ്രായേൽ ബോംബാക്രമണം നടത്തിയതായും കുറഞ്ഞത് 72 പേരെ കൊന്നതായും ഗാസയിലെ അധികാരികൾ ആരോപിച്ചു.
അതേസമയം, ഈ റിപ്പോർട്ടിനെക്കുറിച്ച് ഇസ്രയേൽ പ്രതിരോധ സേന പ്രതികരിച്ചിട്ടില്ല. എന്നാൽ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് തങ്ങളുടെ വ്യോമാക്രമണമെന്ന് സേന നേരത്തെ പറഞ്ഞിരുന്നു.
ഗാസയിലുടനീളമുള്ള കടകളിൽ നാലോ അഞ്ചോ ദിവസത്തെ അവശ്യ ഭക്ഷണ സാധനങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകി.