
ഒഹായോ: കോളജില്‍ നിന്ന് പുറത്താക്കിയ വിവരം അമ്മ അറിഞ്ഞതോടെ ഉണ്ടായ വഴക്കിനിടെ മകള്‍ അമ്മയെ കൊലപ്പെടുത്തി. 2020 മാര്‍ച്ചില്‍ അമേരിക്കയിലെ ഒഹായോയിലാണ് സംഭവം. കേസില്‍ മകള്‍ സിഡ്‌നി പവല്‍ (23) കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി ഈ മാസം 28നുണ്ടാകും.
ആരോഗ്യപ്രവർത്തകയായ ബ്രെന്‍ഡ പവന്‍ (50)നെയാണ് മകള്‍ കൊലപ്പെടുത്തിയത്. ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നു. കഴുത്തില്‍ ഉള്‍പ്പെടെ കുത്തിപ്പരിക്കേല്‍പ്പിച്ചു. 30 തവണയാണ് കുത്തിയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സിഡ്‌നി പവലിനെതിരെ കൊലപാതകം, കൊടിയ കുറ്റകൃത്യം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സിഡ്‌നി പവലിനെതിരെ ചുമത്തിയിരിക്കുന്നത്.
മൗണ്ട് യൂണിയന്‍ യൂണിവേഴ്‌സിറ്റി മുന്‍ വിദ്യാര്‍ത്ഥിനിയായിരുന്നു സിഡ്‌നി. അക്രോണ്‍ ചില്‍ഡ്രണ്‍സ് ഹോസ്പിറ്റലില്‍ കുട്ടികളുടെ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു ബ്രെന്‍ഡ്. മകളെ പുറത്താക്കിയ വിവരം കോളജ് അധികൃതര്‍ ഫോണില്‍ വിളിച്ച് അറിയിക്കുമ്പോഴാണ് സിഡ്‌നി അവരെ ആക്രമിച്ചത്.
അതേസമയം, സിഡ്‌നി സ്‌കിസോഫ്രീനിയ എന്ന മാനസിക രോഗത്തിന്റെ പിടിയിലാണെന്നും അതുകൊണ്ടുതന്നെ അറിഞ്ഞുകൊണ്ട് നടത്തിയ കൊലപാതകമല്ലെന്നും പ്രതിഭാഗം വാദിച്ചു. അമ്മയുടെ കൊലപാതകത്തിനു പിന്നാലെ സിഡ്‌നി കടുത്ത മാനസിക ആഘാതത്തിലായെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാല്‍ വാദം തള്ളിയ കോടതി സിഡ്‌നിയെ കുറ്റക്കാരിയായി കണ്ടെത്തുകയായിരുന്നു. സമ്മിറ്റ് കൗണ്ടി കോമണ്‍ പ്ലീസ് കോടതിയാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക.