
ടെല്‍ അവീവ്: ഹമാസ് ഇസ്രയേലില്‍ നിന്നും തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കുമ്പോള്‍ സ്വാഭാവികമായും അവര്‍ തളര്‍ന്നിരിക്കണം, സന്തോഷമില്ലാതെ കണ്ണീര്‍വറ്റി വല്ലാത്ത ഒരു അവസ്ഥയില്‍ തന്നെയായിരിക്കും. എന്നാല്‍ ഈ അടുത്തായി ഹമാസ് വിട്ടയ്ക്കുന്ന ബന്ദികളില്‍ വലിയ തരത്തിലുള്ള സന്തോഷം കാണുന്നത് ഇസ്രയേല്‍ ഭരണകൂടത്തെ വലിയൊരു സംശയത്തിലേക്ക് നയിച്ചു.
ഇതേത്തുടര്‍ന്ന് ഇന്നലെ നടന്ന നെസെറ്റ് ഹെല്‍ത്ത് കമ്മിറ്റി യോഗത്തില്‍, ഗാസയില്‍ നിന്ന് അടുത്തിടെ വിട്ടയച്ച ബന്ദികളെ, മോചിപ്പിക്കുന്നതിന് മുമ്പ് ഹമാസ് ട്രാന്‍ക്വിലൈസര്‍ ഗുളികകള്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയ പ്രതിനിധി പറഞ്ഞു.
50 ദിവസത്തിലേറെയായി ഗാസയില്‍ ശാരീരിക പീഡനം, ദാരിദ്ര്യം, മാനസിക ഭീകരത എന്നിവ അനുഭവിച്ചതിന് ശേഷം ബന്ദികളെ ശാന്തരും സന്തുഷ്ടരുമായി കാണിക്കുക എന്നതായിരുന്നു മയക്കുമരുന്ന് ഉപയോഗിച്ചുള്ള ലക്ഷ്യം.
ഇസ്രായേലില്‍ ക്ലോനെക്സ് എന്നറിയപ്പെടുന്ന ക്ലോനോപിന്‍, റിവോട്രില്‍ എന്നീ ബ്രാന്‍ഡ് പേരുകളില്‍ മറ്റെവിടെയെങ്കിലും വില്‍ക്കുന്ന ഈ മരുന്ന് ഉത്കണ്ഠ, അപസ്മാരം, ബൈപോളാര്‍ മാനിയ, സൈക്കോസിസുമായി ബന്ധപ്പെട്ട പ്രക്ഷോഭം, ഒബ്സസീവ്-കംപള്‍സീവ് ഡിസോര്‍ഡര്‍ എന്നിവ തടയുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കല്‍ വിഭാഗം മേധാവി ഡോ. ഹാഗര്‍ മിസ്രാഹി വ്യക്തമാക്കി.
കമ്മറ്റിയില്‍ ആദ്യം സംസാരിച്ച ബന്ദികളുടെ കുടുംബങ്ങളാണ് ഈ വിഷയം ആദ്യം ഉന്നയിച്ചത്. ഇസ്രയേല്‍ ഇ് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒന്നും നടത്തിയിട്ടില്ലെന്ന് ദ് ടൈംസ് ഒഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മോചിതരായ ബന്ദികളുടെ മടങ്ങിവരവിന് ശേഷം മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകളും മറ്റ് മെഡിക്കല്‍ കണ്ടെത്തലുകളും വിശദമാക്കുന്ന ഒരു ഔദ്യോഗിക റിപ്പോര്‍ട്ട് ലോകമെമ്പാടുമുള്ള ആരോഗ്യ സംഘടനകള്‍ക്ക് അയക്കണമെന്ന് ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍ എം കെ യോനാഥന്‍ മഷ്രിക്കി (ഷാസ്) ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
അതേസമയം, മടങ്ങിയെത്തിയ ബന്ദികള്‍ പറയുന്നതനുസരിച്ച് ഗാസയില്‍ ജീവിച്ചിരുന്ന സാഹചര്യങ്ങളെ രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി ഗെട്ടോകളോടും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളോടുമാണ് പലരും ഉപമിച്ചത്.