കേരളത്തിലെ പലസ്തീൻ അനുകൂലി പോസ്റ്ററുകൾ കീറിക്കളഞ്ഞു; രണ്ട് ഓസ്ട്രേലിയൻ വനിതകൾക്കെതിരെ കേസ്

കൊച്ചി: ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർത്ഥി സംഘടനയായ സ്റ്റുഡൻ്റ്‌സ് ഇസ്ലാമിക് ഓർഗനൈസേഷൻ സ്ഥാപിച്ച പലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചതിന് ജൂത വംശജരായ രണ്ട് ഓസ്‌ട്രേലിയൻ വിനോദ സഞ്ചാരികൾക്കെതിരെ കൊച്ചി സിറ്റി പോലീസ് ചൊവ്വാഴ്ച കേസെടുത്തു.

ഫോർട്ട് കൊച്ചി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പ്രതികളുടെ പേരുകൾ പരാമർശിച്ചിട്ടില്ലെങ്കിലും ഐപിസി സെക്ഷൻ 153 (കലാപം നടന്നാലും ഇല്ലെങ്കിലും കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽ ഇവരെ പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചു.

തിങ്കളാഴ്ച രാത്രി ഫോർട്ട്കൊച്ചി ബോട്ട് ജെട്ടിക്ക് സമീപം എസ്ഐഒ സ്ഥാപിച്ച പോസ്റ്റർ വിനോദസഞ്ചാരികൾ വലിച്ചുകീറുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രദേശവാസികളായ ഏതാനും യുവാക്കൾ സ്ത്രീകളെ ചോദ്യം ചെയ്തത് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റത്തിന് വഴിവെച്ചു.

ചൊവ്വാഴ്ച എസ്ഐഒ ഏരിയ നേതാവ് കെ എസ് അസീം യുവതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ലോക്കൽ പൊലീസിൽ പരാതി നൽകി. ഫോർട്ട് കൊച്ചിക്ക് സമീപമുള്ള ഹോംസ്റ്റേയിൽ യുവതികളിൽ ഒരാളെ എസ്ഐഒ പ്രവർത്തകർ കണ്ടെത്തി.

പരാതിയിൽ നടപടിയെടുക്കാൻ പൊലീസ് വിമുഖത കാട്ടിയതോടെ, പൊലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐഒ പ്രവർത്തകർ ചൊവ്വാഴ്ച രാത്രി പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടി. എസ്ഐ.ഒയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനവും നടത്തി. കേസെടുത്തതിന് ശേഷമേ പിരിഞ്ഞുപോകൂ എന്ന് ജനക്കൂട്ടം വാശിപിടിച്ചതോടെ ചൊവ്വാഴ്ച അർധരാത്രിയോടെ പൊലീസ് വഴങ്ങി.

പുതുവർഷത്തോടനുബന്ധിച്ചാണ് പലസ്തീൻ അനുകൂല പോസ്റ്ററുകൾ സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. “പോസ്റ്ററുകൾ സ്ഥാപിക്കാൻ അനുമതിയില്ല, പക്ഷേ അവ പൊതു സ്ഥലങ്ങളിൽ നിന്ന് നീക്കം ചെയ്യേണ്ടത് പ്രാദേശിക പൗരസമിതിയാണ്,” പോലീസ് പറഞ്ഞു.

More Stories from this section

family-dental
witywide