
കണ്ണൂർ/ പാലക്കാട്: സംസ്ഥാനത്തെ കൊടും ചൂടിൽ സൂര്യാഘാതമേറ്റ് രണ്ടു മരണം. പാലക്കാടും കണ്ണൂരുമാണ് സൂര്യാഘാതമേറ്റ് രണ്ട് പേർക്ക് ജീവൻ നഷ്ടമായത്. പാലക്കാട് സൂര്യാഘാതമേറ്റ് വയോധികയാണ് മരിച്ചത്. എലപ്പുള്ളി സ്വദേശിനി ലക്ഷ്മി(90) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഇവരെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ലക്ഷമിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ഇന്നലെ തന്നെ ലക്ഷ്മിക്ക് സൂര്യാഘാതമേറ്റതാകാം മരണകാരണം എന്ന സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് സൂര്യാഘാതം സ്ഥിരീകരിച്ചത്.
കണ്ണൂരിൽ മാഹിക്ക് സമീപം പന്തക്കല്‍ സ്വദേശി യു എം വിശ്വനാഥന്‍ (53) ആണ് സൂര്യാഘാതമേറ്റ് മരിച്ചത്. കിണര്‍ നിര്‍മാണ ജോലിക്കിടെ സൂര്യാഘാതമേറ്റ വിശ്വനാഥന്‍ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നെടുമ്പ്രത്തെ പറമ്പില്‍ കിണറിന്റെ പടവുകള്‍ കെട്ടുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ വിശ്വനാഥനെ പള്ളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് മഞ്ഞോടിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യ നില ഗുരുതരമായതോടെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Sunstroke deaths reported in Kerala today















