ഇന്ത്യക്കാര്‍ക്കുവേണ്ടി ഞങ്ങളെ ബലിയാടാക്കി! ടാറ്റ കണ്‍സള്‍ട്ടന്‍സിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു കൂട്ടം അമേരിക്കന്‍ പ്രൊഫഷണലുകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെക് ഭീമനായ ടാറ്റ കണ്‍സള്‍ട്ടന്‍സി (ടിസിഎസ്)ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഒരു കൂട്ടം അമേരിക്കന്‍ പ്രൊഫഷണലുകള്‍. എച്ച്-1 ബി വിസയിലുള്ള ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കാന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ടിസിഎസ് തങ്ങളെ പുറത്താക്കിയെന്നാണ് അമേരിക്കന്‍ പ്രൊഫഷണലുകളെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്കുള്ള യുഎസ് വിസ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതാണ് ഈ പുതിയ റിപ്പോര്‍ട്ട്.

സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്നതാണ് എച്ച്-1 ബി വിസ പ്രോഗ്രാം. സാധാരണഗതിയില്‍, എച്ച്-1 ബി വിസ ഹോള്‍ഡര്‍മാര്‍ക്ക് മൂന്ന് മുതല്‍ ആറ് വര്‍ഷം വരെ ജോലി ചെയ്യാം. അവര്‍ ഗ്രീന്‍ കാര്‍ഡ് പ്രക്രിയയിലൂടെ സ്ഥിരതാമസ പദവിയിലെത്തിയാല്‍ ജോലി അനിശ്ചിത കാലത്തേക്ക് പുതുക്കാനുള്ള സാധ്യതയുമുണ്ട്.

ഈക്വല്‍ എംപ്ലോയ്മെന്റ് ഓപ്പര്‍ച്യുണിറ്റി കമ്മീഷനില്‍ (ഇഇഒസി) സമര്‍പ്പിച്ച പരാതികള്‍ പ്രകാരം, 22 അമേരിക്കന്‍ തൊഴിലാളികളെങ്കിലും വംശത്തിന്റെയും പ്രായത്തിന്റെയും അടിസ്ഥാനത്തില്‍ ടിസിഎസ് തങ്ങളോട് വിവേചനം കാണിച്ചതായും ഇത് നിയമവിരുദ്ധമാണെന്നും അവകാശപ്പെട്ടു. വിവേചനം നേരിട്ടുവെന്നും പുറത്താക്കപ്പെട്ടുവെന്നും അവകാശപ്പെട്ടവര്‍ 40 മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവരാണ്. പരാതിക്കാരായ ഇവര്‍ ടിസിഎസ് തങ്ങളുടെ തൊഴില്‍ പെട്ടെന്നുള്ള അറിയിപ്പില്‍ അവസാനിപ്പിക്കുകയും പകരം കുറഞ്ഞ ശമ്പളമുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരെ എച്ച്-1 ബി വിസയില്‍ നിയമിക്കുകയും ചെയ്തുവെന്ന് ആരോപിക്കുന്നു.

കൂടുതല്‍ സീനിയോറിറ്റി ഉള്ള തൊഴിലാളികളെ ബാധിക്കുന്ന തരത്തിലുള്ളതാണ് പിരിച്ചുവിടലുകളെന്നും കൂടാതെ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം ഉള്‍പ്പെടെയുള്ള ഉന്നത ബിരുദങ്ങള്‍ നേടിയിട്ടുള്ളവരാണ് പിരിച്ചുവിടപ്പെട്ട തൊഴിലാളികളെന്നും പരാതിയുണ്ട്. നേരത്തെ തന്നെ എച്ച്-1 ബി വിസ കൈവശമുള്ള യുഎസിലെ ഇന്ത്യന്‍ തൊഴിലാളികളോട് ടിസിഎസ് മുന്‍ഗണന കാണിച്ചുവെന്ന് അവര്‍ ആരോപിക്കുന്നു.

എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച ടാറ്റ കണ്‍സള്‍ട്ടന്‍സി, ഒരിക്കലും നിയമവിരുദ്ധമായ വിവേചനം നടത്തിയിട്ടില്ലെന്നും സത്യസന്ധതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി.

More Stories from this section

family-dental
witywide