
ന്യൂയോർക്ക്: ഏറ്റവും അനുകമ്പയുള്ള നഴ്സിനുള്ള അവാർഡ് നൽകി ദിവസങ്ങൾക്കുള്ളിൽ അതേ നഴ്സിനെ ന്യൂയോർക്കിലെ ആശുപത്രി പിരിച്ചുവിട്ടു. അവാർഡ് വാങ്ങിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ പലസ്തീൻ വംശയായ നഴ്സ് ഇസ്രയേൽ നടത്തുന്ന യുദ്ധത്തെ വംശഹത്യ എന്ന് വിശേഷിപ്പിച്ചിരുന്നു. പലസ്തീൻ അമേരിക്കക്കാരിയായ ലേബർ ആൻഡ് ഡെലിവറി നഴ്‌സ് ഹെസെൻ ജാബറിനെയാണ് ന്യൂയോർക്ക് ലാൻകോൺ ഹെൽത്ത് സെൻ്റർ പിരിച്ചുവിട്ടത്.
കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട അമ്മമാരെ പരിചരിക്കുന്നതിൽ അനുകമ്പയും മികവും പുലർത്തിയിരുന്ന ഹെസെനുള്ള അംഗീകാരമെന്ന നിലയിലാണ് മെയ് 7ന് ആശുപത്രി അവാർഡ് നൽകിയത്
അവാർഡ് സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ തൻ്റെ ജോലിയും ഗാസയിലെ അമ്മമാരുടെ കഷ്ടപ്പാടുകളും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് അവർ സംസാരിച്ചു. “ഗാസയിലെ നിലവിലെ വംശഹത്യയ്ക്കിടെ എൻ്റെ രാജ്യത്ത് നിന്നുള്ള സ്ത്രീകൾ സങ്കൽപ്പിക്കാനാവാത്ത നഷ്ടങ്ങളിലൂടെ കടന്നുപോകുന്നത് എന്നെ വേദനിപ്പിക്കുന്നു. ആ കാരണങ്ങളാൽ ഈ അവാർഡ് എനിക്ക് വളരെ വ്യക്തിപരമാണ്” അവർ ഇങ്ങനെ സംസാരിക്കുകയും ഈ പ്രസംഗം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഈ ചടങ്ങിനു ശേഷം ഹെസെൻ ജോലിക്ക് എത്തുന്നത് മെയ് 22നായിരുന്നു. അവർ വന്ന ഉടൻ തന്നെ ആശുപത്രി മാനേജ്മെന്റ് അവരെ വിളിച്ചു വരുത്തി അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതായി അറിയിക്കുകയും ആശുപത്രിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ” മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തി, ആശുപത്രിയുടെ നിലനിൽപ്പിനെ അപകടത്തിലാക്കി, നല്ലൊരു ചടങ്ങിനെ നശിപ്പിച്ചു” തുടങ്ങിയ ആരോപണങ്ങളാണ് ആശുപത്രിയുടെ പ്രസിഡൻ്റും നഴ്‌സിംഗ് വൈസ് പ്രസിഡൻ്റും തനിക്കെതിരെ നിരത്തിയതെന്ന് ഹെസെൻ പറയുന്നു.
A Nurse Honored for her compassion fired after her speech referring Israel war