നിവിന്‍ പോളിക്കെതിരായ പീഡനക്കേസ്: അന്വേഷണം ആരംഭിച്ച് പ്രത്യേക സംഘം, നിവിന്‍ അടക്കമുള്ള പ്രതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും

കൊച്ചി: നടന്‍ നിവിന്‍ പോളി വിദേശത്തുവെച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ച് പ്രത്യേക സംഘം. പ്രാഥമിക വിവര ശേഖരണം പൂര്‍ത്തിയാക്കിയ ശേഷം നിവിന്‍ അടക്കമുള്ള പ്രതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള നീക്കം അന്വേഷണസംഘം നടത്തുന്നുണ്ട്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി നിവിന്‍ പോളിയും കോടതിയെ സമീപിച്ചേക്കും.

സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിര്‍ദേശപ്രകാരം എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നിവിന്‍ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ നവംബറില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായിലേക്ക് വിളിച്ചു വരുത്തിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതി. നിവിന്‍ കേസില്‍ ആറാം പ്രതിയാണ്. നിര്‍മാതാവ് എ കെ സുനിലാണ് രണ്ടാം പ്രതി.

ഞാന്‍ ഒരു പെണ്‍കുട്ടിയെ അപമാനിച്ചുവെന്ന തെറ്റായ വാര്‍ത്ത കണ്ടുവെന്നും ഇത് തികച്ചും അസത്യമാണെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാന്‍ ഏതറ്റം വരെയും പോകാനും ഉത്തരവാദികളെ വെളിച്ചത്തുകൊണ്ടുവരാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ഞാന്‍ തീരുമാനിച്ചുവെന്നും ഇന്നലെ നിവിന്‍ പ്രതികരിച്ചിരുന്നു.

More Stories from this section

family-dental
witywide