
തിരുവനന്തപുരം: ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി എഡിജിപി, എം.ആർ. അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത് വിവിരം സർക്കാർ നേരത്തേ അറിഞ്ഞിരുന്നുവെന്ന് വിവരം. വിഷയം പ്രതിപക്ഷ നേതാവ് പരസ്യമായി ഉന്നയിക്കുന്നതിന് മുന്നേ, കൂടിക്കാഴ്ച നടന്നതിന് പിന്നാലെ സർക്കാരിന് ഇതുസംബന്ധിച്ച റിപ്പോർട്ട് കിട്ടിയിരുന്നു.
ദത്താത്രേയ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം എ.ഡി.ജി.പി എം.ആർ.അജിത്കുമാർ സ്ഥലത്ത് ചെന്ന വിവരം അടുത്തദിവസം തന്നെ സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ആർഎസ്എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ, മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് 2023 മേയ് 22-ന് എ.ഡി.ജി.പി എത്തിയതെന്നും തൃശൂർ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. സ്വാഭാവികമായും ആഭ്യന്തരവകുപ്പ് കൈമാറുന്ന ഈ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പക്കലെത്തും.
തൃശൂരിൽ 2023 മേയ് 22-ന് എ.ഡി.ജി.പി എത്തിയെന്ന് തിരിച്ചറിഞ്ഞെങ്കിലും ഹോട്ടലിൽ ആരെ കണ്ടെന്നു കണ്ടെത്താനായിരുന്നില്ലെന്നാണ് വിവരം. പക്ഷെ, ഒരു ആർഎസ്എസ് പോഷകസംഘടനാ നേതാവുമൊത്ത് പോയതറിഞ്ഞിട്ടും വിശദീകരണം ചോദിക്കാത്ത വസ്തുത ദുരൂഹമാണ്. അജിത്കുമാറിന്റെ ഔദ്യോഗിക വാഹനത്തിന്റെ ലോഗ്ബുക്ക് പരിശോധിച്ചാൽ എവിടെയെല്ലാം പോയെന്നു വ്യക്തമാകും. എന്നാൽ, ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി സ്വയം ഓടിച്ചുവന്ന കാറിലായിരുന്നു അജിത് കുമാറിന്റെ യാത്ര.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നു പൊലീസ് ഉന്നതർ പറയുന്നു. ഈ ദൃശ്യങ്ങളാണ് പ്രതിപക്ഷത്തിന്റെ പക്കലുള്ളത്. എ.ഡി.ജി.പിയുടെ സ്വകാര്യ യാത്ര എന്തിനായിരുന്നുവെന്ന് വിവരം ലഭിച്ചതിന് പിന്നാലെ വിശദികരണവും അന്വേഷണവും നടത്താത്തിരുന്നത് സർക്കാരിനെ സംശയനിഴലിൽ നിർത്തുകയാണ്.