കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ മരണം: സുപ്രീം കോടതിയില്‍ നിന്നും ഉറപ്പുകിട്ടി, 11 ദിവസം നീണ്ട സമരം അവസാനിപ്പിച്ച് എയിംസിലെ ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി എയിംസ് ആശുപത്രിയിലെ റസിഡന്റ് ഡോക്ടര്‍മാര്‍ രണ്ടാഴ്ചയോളമായി നടത്തിവന്ന സമരവും പ്രതിഷേധവും പിന്‍വലിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പുറത്തിറക്കിയ പ്രസ്താവനയില്‍ റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ (ആര്‍ഡിഎ), സുപ്രീം കോടതിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതിന് ശേഷമാണ് തങ്ങള്‍ സമരം പിന്‍വലിക്കുന്നതെന്നും ജോലിയില്‍ തിരികെ പ്രവേശിക്കുമെന്നും വ്യക്തമാക്കി.

സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ അധികൃതര്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കില്ലെന്നും ആര്‍ഡിഎ വ്യക്തമാക്കി. പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ചികിത്സ ആവശ്യമുള്ള ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്ന് ചൊവ്വാഴ്ച സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, എല്ലാ ഡോക്ടര്‍മാരോടും ഞങ്ങള്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു, ഡോക്ടര്‍മാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്. ദയവായി ഞങ്ങളെ വിശ്വസിക്കൂ, എന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഡോക്ടര്‍മാരോട് പറഞ്ഞു.

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആഗസ്റ്റ് 9 നാണ് യുവ ഡോക്ടറെ ശരീരമാസകലെ മുറിവുകളോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ അക്രമാസക്തമായ കുറ്റകൃത്യങ്ങളെയും ഡോക്ടര്‍മാരുടെ സുരക്ഷയേയും ചൂണ്ടിക്കാട്ടി വന്‍ ജനരോഷമാണ് ഉടലെടുത്തത്. ഇത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അവരുടെ ഭരണകക്ഷിയായ തൃണമൂലും പ്രതിപക്ഷമായ ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിലേക്കും വഴിവെച്ചു.

More Stories from this section

family-dental
witywide