
ന്യൂഡല്‍ഹി: വീല്‍ചെയര്‍ നൽകാത്തതിനെ തുടര്‍ന്ന് 80 വയസുള്ള യാത്രകാരന്‍ മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ഫെബ്രുവരി 16-നായിരുന്നു മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീല്‍ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വിമാനത്തില്‍നിന്ന് ടെര്‍മിനലിലേക്ക് നടന്നുപോയ യാത്രക്കാരൻ വീണുമരിച്ചത്.
സംഭവത്തിൽ ഏഴു ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ഡിജിസിഎ എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പ്രതികരണം പരിശോധിച്ച ശേഷം കുറ്റക്കാരാണെന്ന് കണ്ടെത്തി പിഴ ചുമത്തുകയായിരുന്നു. യാത്രക്കാരന്റെ ഭാര്യക്ക് വീൽചെയർ നൽകിയിട്ടുണ്ടെന്നും മറ്റൊന്ന് ക്രമീകരിക്കുന്നതുവരെ കാത്തിരിക്കാൻ ജീവനക്കാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും എയർലൈൻ അറിയിച്ചു. എന്നാൽ പകരം ഭാര്യയോടൊപ്പം ടെർമിനലിലേക്ക് നടക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു എന്നാണ് എയർ ഇന്ത്യ നൽകിയ മറുപടി.
“ഫെബ്രുവരി 12ന് ന്യൂയോർക്കിൽ നിന്ന് മുംബൈയിലേക്ക് പറക്കുന്ന ഞങ്ങളുടെ അതിഥികളിൽ ഒരാൾ വീൽചെയറിലായിരുന്ന ഭാര്യയുമായി ഇമിഗ്രേഷൻ ക്ലിയർ ചെയ്യുന്നതിനിടയിൽ അസുഖം ബാധിച്ചു. വീൽചെയറുകളുടെ കനത്ത ഡിമാൻഡ് കാരണം നൽകുന്നതുവരെ കാത്തിരിക്കാൻ ഞങ്ങൾ യാത്രക്കാരനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ അദ്ദേഹം ഭാര്യക്കൊപ്പം നടക്കാൻ തീരുമാനിക്കുകയായിരുന്നു,” എയർ ഇന്ത്യ പറഞ്ഞു.
എന്നാല്‍, ഭിന്നശേഷിക്കാരോ നടക്കാന്‍ ബുദ്ധിമുട്ടുള്ളവരോ ആയ യാത്രക്കാര്‍ക്കാർക്ക് നൽകേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ എയര്‍ ഇന്ത്യ കൃത്യമായി പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തി ഡിജിസിഎ പിഴ ചുമത്തുകയായിരുന്നു. ഇതോടൊപ്പം, സഹായം വേണ്ട യാത്രകാര്‍ക്ക് ആവശ്യമായത്രയും വീല്‍ചെയറുകള്‍ ഉറപ്പുവരുത്തണമെന്ന് എല്ലാ വിമാനക്കമ്പനികള്‍ക്കും ഡിജിസിഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്.