
വാഷിംഗ്ടൺ ഡിസിയിലെ ചൈനീസ് എംബസിക്ക് പുറത്ത് റൈഫിൾ ഉപയോഗിച്ച് സ്ഫോടനം നടത്താൻ ശ്രമിച്ച കേസിൽ ഫ്ലോറിഡയിൽ നിന്നുള്ള അഭിഭാഷകൻ ക്രിസ്റ്റഫർ റോഡ്രിഗസ് കുറ്റക്കാരനെന്ന് കോടതി. 2023 സെപ്റ്റംബർ 23ന് ആയിരുന്നു കേസിന് ആധാരമായ സംഭവം നടന്നത്. ഒരു ബാക്ക്പാക്കിൽ സ്ഫോടക വസ്തുക്കൾ നിറച്ച് അത് ചൈനീസ് എംബസിയുടെ പുറത്തുകൊണ്ടുപോയി വയ്ക്കുകയും ദൂരെ മാറിനിന്ന് ബാക്ക് പാക്കിനു നേരെ വെടിയുതിർക്കുകയും ചെയ്തു. എന്നാൽ വെടിയുണ്ട ലക്ഷ്യത്തിലെത്തിയില്ല. വെടിയൊച്ച കേട്ട് സ്ഥലത്ത് എത്തിയ സീക്രട്ട് സർവീസ് ഏജൻ്റ് ബാക്ക് പാക്ക് കണ്ടെടുക്കുകയായിരുന്നു.
സാൻ അൻ്റോണിയോയിലെ ടെക്സസ് പബ്ലിക് റേഡിയോ കെട്ടിടത്തിൻ്റെ മുറ്റത്തുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളായ വ്‌ളാഡിമിർ ലെനിൻ്റെയും മാവോ സെ തൂങ്ങിൻ്റെയും ശില്പങ്ങൾ ബോംബെറിഞ്ഞു തകർക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് ഇയാൾ.
ഫ്ലോറിഡയിലെ പനാമ സിറ്റിയിൽ നിന്നുള്ള റോഡ്രിഗസിൻ്റെ (45) ശിക്ഷ ചീഫ് ജഡ്ജ് ജെയിംസ് ബോസ്ബെർഗ് ഒക്ടോബർ 28 ന് വിധിക്കും., ഏഴ് മുതൽ 10 വർഷം വരെ തടവു ശിക്ഷ ഇയാൾക്ക് ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ. മൂന്നു കുറ്റങ്ങളാണ് റോഡ്രിഗസിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വിദേശ രാജ്യത്തിന്റെ സ്വത്തുക്കൾ നശിപ്പിക്കാൻ ശ്രമിച്ചു. ഫെഡറൽ സ്വത്തുക്കൾ നശിപ്പിച്ചു. റജിസ്റ്റർ ചെയ്യാത്ത തോക്ക് കൈവശം വച്ചു.എന്നിവയാണ് അത്.
attorney pleads guilty for trying to detonate explosives near Chinese embassy