
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയറുടെ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനു മുന്നിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമായി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ നടത്തിയ മുസ്ലീം വിരുദ്ധ പ്രതിഷേധത്തിനിടെ സംശയാസ്പദമായ സ്ഫോടകവസ്തുക്കൾ എറിഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. ന്യൂയോർക്കിലെ ആദ്യ മുസ്ലീം മേയറായ സൊഹ്‌റാൻ മംദാനിയെ ലക്ഷ്യം വെച്ചായിരുന്നു പ്രതിഷേധം.
ശനിയാഴ്ച ഉച്ചയോടെ തീവ്ര വലതുപക്ഷ നേതാവ് ജെയ്ക്ക് ലാങ്ങിൻ്റെ അനുയായികളായ ഒരു സംഘം മേയറുടെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായെത്തി. ഇവരെ പ്രതിരോധിക്കാൻ നൂറിലധികം വരുന്ന മറ്റൊരു സംഘവും അവിടെ തടിച്ചുകൂടി. ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പ്രതിഷേധക്കാരിൽ ഒരാൾ പെപ്പർ സ്പ്രേ പ്രയോഗിച്ചു. ഇതിനിടെ 18 വയസ്സുകാരനായ ഒരു യുവാവ് തീ കൊളുത്തിയ സ്ഫോടകവസ്തു പൊലീസിന് നേരെ എറിയുകയായിരുന്നു. കറുത്ത ടേപ്പ് ചുറ്റിയ കുപ്പിക്കുള്ളിൽ നട്ടുകളും ബോൾട്ടുകളും സ്ക്രൂകളും നിറച്ച നിലയിലായിരുന്നു ഈ വസ്തുക്കൾ. പുക പുറത്തുവിട്ട ഈ ഉപകരണം ഉടൻ തന്നെ പൊലീസ് ബോംബ് സ്ക്വാഡ് പരിശോധനയ്ക്കായി മാറ്റി.
സംഭവത്തിന് പിന്നാലെ മേയർ സൊഹ്‌റാൻ മംദാനിയും ഭാര്യയും സുരക്ഷിതരാണെന്ന് മേയറുടെ വക്താവ് അറിയിച്ചു. മേയർ നേരിടുന്ന കടുത്ത വംശീയ അധിക്ഷേപങ്ങളുടെ തെളിവാണ് ഈ സംഭവമെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് പ്രതികരിച്ചു. പിടിയിലായവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എൻ.വൈ.പി.ഡി കമ്മീഷണർ ജെസീക്ക ടിഷ് വ്യക്തമാക്കി.
Clashes in front of New York Mayor Mamdani’s residence: Explosives thrown during anti-Muslim protest, six arrested.















