
പത്തനംതിട്ട: യു എസിലെ വാഹനാപകടത്തിൽ അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ സംസ്കാരം തിരുവല്ല കുറ്റപ്പുഴയിലെ സഭ ആസ്ഥാനത്ത് തന്നെ നടത്താൻ തീരുമാനമായി. ഇന്ന് ചേർന്ന സിനഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. പത്തു ദിവസത്തിനുള്ളിലാകും ചടങ്ങ് നടത്താനാകുകയെന്നാണ് സിനഡ് യോഗത്തിൻ്റെ പ്രതീക്ഷ. യോഹാന്‍റെ ഭൗതിക ശരീരം വിട്ടു കിട്ടാനുള്ള ചർച്ചകൾ അമേരിക്കൻ അധികൃതരുമായി ആരംഭിച്ചിട്ടുണ്ട്. ഭൗതികശരീരം വിട്ടുകിട്ടിയാൽ അധികം വൈകാതെ തന്നെ ഇന്ത്യയിലേക്ക് കൊണ്ടുരാനാകും. ഇക്കാര്യത്തിൽ നാളെ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.
അതേസമയം പുതിയ മെത്രാപ്പൊലീത്തയെ തെരെഞ്ഞടുക്കും വരെ താത്കാലിക ഭരണ ചുമതല ഒൻപത് അംഗ ബിഷപ്പ് കൗൺസിലിന് നൽകാനും സിനഡ് തീരുമാനിച്ചു. സാമുവേൽ മോർ തിയൊഫിലോസ് എപ്പിസ്‌കോപ്പയാകും ഒൻപത് അംഗ ബിഷപ്പ് കൗൺസിലിന് നേതൃത്വം വഹിക്കുക.
അതിനിടെ റവ. ഡോ. കെ പി യോഹന്നാന്‍റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തി. സമൂഹത്തിന് നൽകിയ സേവനങ്ങളിലൂടെയും അടിച്ചമർത്തപ്പെട്ടവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ നൽകിയ സംഭാവനകളിലൂടെയും മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത എന്നും ഓർമ്മിക്കപ്പെടുമെന്നാണ് പ്രധാനമന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ കുറിപ്പിലൂടെ പറഞ്ഞത്. വിയോഗത്തിൽ വേദനയുണ്ടെന്നും ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും മോദി കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ബിലീവേഴ്‌സ് ചർച്ച് വിശ്വാസികളുടെയും ദുഃഖത്തിനൊപ്പം താനും ചേരുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ടെക്സാസിലെ ഡാളസിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ആസ്ഥാനത്ത് കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിടെയുണ്ടായ അപകടത്തെ തുടർന്ന ചികിത്സയിലിരിക്കെ ഇന്നലെയാണ് അദ്ദേഹം അന്തരിച്ചത്.
Believers Church head Moran Mor Athanasius Yohan funeral to be held in thiruvalla