‘ഒരുമയുടെ വെളിച്ചം കെടുത്തിയ കുറ്റവാളി; രാമനോടു ക്ഷമാപണം ചെയ്ത മോദി മണിപ്പൂരിലെ സ്ത്രീകളോടു മാപ്പ് പറയുമോ?’

തിരുവനന്തപുരം: അയോധ്യയിലെ ക്ഷേത്രം വൈകിയതിനു രാമനോടു ക്ഷമാപണം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി നീതി വൈകിപ്പിച്ചതിന് മണിപ്പൂരിലെ സ്ത്രീകളോടു മാപ്പു പറയുമോ എന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ആയിരുന്നു ബിനോയ് വിശ്വത്തിന്റ വിമർശനം. ആരാധനാലയത്തിന്റെ ഉദ്ഘാടനം സർക്കാർ പരിപാടിയായി കൊണ്ടാടുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

“ക്ഷേത്രം വൈകിയതിന് രാമനോട് ക്ഷമാപണം ചെയ്ത പ്രധാനമന്ത്രി നീതി വൈകിപ്പിച്ചതിന് മണിപ്പുരിലെ സ്ത്രീകളോട് മാപ്പ് പറയുമോ? രാമന്‍ സഹിഷ്ണുതയും സമഭാവനയും ആണെന്ന് പറഞ്ഞ മോദി രാമന്റെ പേരില്‍ ബാബറി മസ്ജിദ് പൊളിച്ചതിന് വിശ്വാസികളോട് മാപ്പ് പറയുമോ? ഒരുമയുടെ വെളിച്ചം കെടുത്തിയ കുറ്റവാളിയാണ് അദ്ദേഹം” ബിനോയ് വിശ്വം ‘എക്സി’ൽ കുറിച്ചു.

അയോധ്യ രാമക്ഷേത്ര ചടങ്ങിനു ശേഷം ക്ഷേത്രം നിര്‍മിക്കാന്‍ കാലതാമസം വന്നതില്‍ രാമനോട് ക്ഷമാപണം നടത്തുന്നു എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന.

‘ശ്രീരാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം പതിറ്റാണ്ടുകളോളം നീണ്ടുനിന്നു. നീതി നടപ്പാക്കിയതില്‍ നീതിന്യായവ്യവസ്ഥയോട് ഞാന്‍ നന്ദിയറിയിക്കുന്നു. ഞങ്ങളുടെ സ്നേഹത്തിലും തപസ്സിലും എന്തോ കുറവുണ്ടായതിനാല്‍ ഞാന്‍ രാമനോട് മാപ്പ് ചോദിക്കുന്നു, കാരണം ഈ ജോലി (രാമക്ഷേത്ര നിര്‍മ്മാണം) വര്‍ഷങ്ങളോളം നടക്കാതെ പോയി. എന്നിരുന്നാലും, ആ വിടവ് ഇന്ന് നികത്തപ്പെട്ടു, ശ്രീരാമന്‍ നമ്മോട് ക്ഷമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ എന്നായിരുന്നു പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ പ്രസ്താവന.

More Stories from this section

family-dental
witywide