മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ജീവചരിത്രം ‘അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി’- അജപാലകന്റെ അനുഭവസാക്ഷ്യങ്ങളിലൂടെ ഒരു യാത്ര

ഷോളി കുമ്പിളുവേലി

ചിക്കാഗോ സിറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ജീവചരിത്രം ‘അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി’ ചിക്കാഗോയില്‍ നടന്ന സിറോ മലബാര്‍ എപ്പാര്‍ക്കിയല്‍ അസ്സംബ്ലിയുടെ സമാപന സമ്മേളത്തില്‍ വെച്ച് ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട്, സിറോ മലങ്കര രൂപത ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്റ്റീഫനോസിന് ആദ്യപ്രതി നല്‍കി പ്രകാശനം ചെയ്തു.

രചനയ്ക്ക് പിന്നില്‍ പലരുടെ അധ്വാനം ഉണ്ടങ്കിലും ഫാജോര്‍ജ് ദാനവേലില്‍ ആണ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നത്. വായനക്കാരെ പിടിച്ചിരുത്തുന്ന ആഖ്യാന രീതി ഏറെഇഷ്ടപ്പെട്ടു.

‘അപ്പാഎണീക്ക്’ അവന്‍ വിചാരിച്ചത് അപ്പന്‍ ഉറങ്ങുകയാണെന്നായിരുന്നു! അപ്പന്‍ എണീറ്റു വന്നാല്‍ പുറത്തുകയറി ആനകളിക്കാം, അതായിരുന്നു മൂന്നുവയസുകാരന്‍ ചാക്കോച്ചന്റെ മനസ്സില്‍. അപ്പന്റെ മരണം നേരില്‍ കാണേണ്ടിവന്ന ആ മൂന്നുവയസ്സുകാരന്റെ അര്‍ത്ഥമറിയാതെയുള്ള പ്രതികരണം വായനക്കാരുടെ കണ്ണ് നനയിപ്പിക്കും.

അപ്പന്റെ വേര്‍പാടിനെതുടര്‍ന്ന് കുട്ടിക്കാലത്തുണ്ടായ ശൂന്യത, കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍, കുടുംബബന്ധങ്ങളുടെ ദൃഢത , സഹോദരസ്‌നേഹത്തിന്റ ഇഴയടുപ്പം, ജ്യേഷ്ഠന്റെ ത്യാഗം എല്ലാം ഹൃദയ സ്പര്‍ശിയായി കുറിച്ചിട്ടിരുന്നു.

‘എന്റെ മൂത്തചേട്ടന്‍ എനിക്ക് പിതാവിന്റെ സ്ഥാനത്താണ്. അപ്പന്‍ മരിക്കുമ്പോള്‍ എനിക്ക് മൂന്നുവയസ്സും, ചേട്ടനു പതിനാറോ- പതിനേഴോവയസുമാണ് പ്രായം. ആ ചേട്ടനാണ് പഠിപ്പുപോലും തല്ക്കാലം വേണ്ടന്നുവച്ചു ഞങ്ങളെ വളര്‍ത്തിയത്’. വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ചേട്ടന്റെ ത്യാഗത്തെ നന്ദിപൂര്‍വം സ്മരിക്കുന്ന അനിയന്റെ വാക്കുകള്‍ വായനക്കാരന്റെ മനസിനേയും ആര്‍ദ്രമാക്കും.

കൂത്താട്ടുകുളത്തിനടുത്തുള്ള ഇലഞ്ഞി പഞ്ചായത്തും, പെരിയപ്പുറം ഗ്രാമവും, അവിടുത്തെ കൃഷിരീതികളും, നാട്ടിന്‍പുറത്തെ പള്ളിക്കൂടങ്ങളും , മതസാഹോദര്യവുമെല്ലാം ആദ്യ അദ്ധ്യായങ്ങളില്‍ വിവരിക്കുന്നതിലൂടെ അക്കാലത്തെ ഗ്രാമീണവിശുദ്ധി പുതുതലമുറക്ക് മനസിലാക്കാന്‍ സാധിക്കും.

അള്‍ത്താരബാലനായി ശുശ്രുഷ ചെയ്യുന്നതിനെപ്പറ്റി പറയുമ്പോള്‍, മതബോധനത്തിന്റെ കാര്യത്തില്‍ അക്കാലത്ത് ഇടവകവികാരിമാര്‍ എത്രമാത്രം കാര്‍ക്കശ്യക്കാര്‍ ആയിരുന്നുവെന്നു ഇപ്പോഴത്തെ തലമുറയ്ക്ക് ആശ്ചര്യത്തോടെ മാത്രമേ കാണുവാന്‍ കഴിയൂ!

അള്‍ത്താരബാലനായി ശുശ്രുഷ ചെയ്തത് കൊണ്ടാണ് വൈദികരെ കൂടുതലായി മനസിലാക്കാന്‍ സാധിച്ചതും, സെമിനാരിയില്‍ ചേരണമെന്നുമുള്ള ആഗ്രഹം മനസ്സില്‍ ഉണ്ടാകാന്‍ കാരണമായതും. പത്താംക്ലാസിനുശേഷമാണ് സെമിനാരിയില്‍ ചേരുന്നത്. എല്ലാവര്‍ക്കും സന്തോഷം, അമ്മക്കുമാത്രം ഒരുനിബന്ധന : രൂപതാപട്ടക്കാരന്‍ ആയാല്‍മതി ! അതാകുമ്പോള്‍ മകനെ ഇടക്കൊക്കെ കാണാമല്ലോ !.

‘ചേട്ടന്‍ ആന്‍ഡ്രൂ, എനിക്കുള്ള പായും തലയിണയും എടുത്തു. ഒരു ചുമട്ടുകാരന്‍ പെട്ടിയും. ചിറ്റപ്പന്‍ മുന്നേനടന്നു, പുറകെ ആന്‍ഡ്രൂ, ഏറ്റംപിന്നില്‍ ഞാനും’. സെമിനാരിയിലേക്കുള്ള ആദ്യയാത്ര മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു.

തുടര്‍ന്ന്, പാലാസെന്റ് തോമസ് കോളേജിലെ പ്രീയൂണിവേസിറ്റി പഠനവും, മൈനര്‍ സെമിനാരിയിലെ അക്കാലത്തെ ലളിത ജീവിതവും, നിഷ്ടകളും എല്ലാം വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. കൂട്ടത്തില്‍ കോളേജിലേയും , സെമിനാരിയിലേയും പ്രഗത്ഭരായ അന്നത്തെ അദ്ധ്യാപകരെപ്പറ്റിയും, അവരുടെ സ്‌നേഹവും കരുതലും ഒക്കെവിശദമായിത്തന്നെ പറയുന്നുണ്ട്.

വര്‍ഷങ്ങള്‍നീണ്ട പഠനത്തിനുശേഷം, പൗരോഹിത്യ സ്വീകരണം അടുത്തുവരുമ്പോള്‍ ഉണ്ടാകുന്ന മാനസികവെല്ലുവിളികളേയും ഈപുസ്തകം നന്നായി പ്രതിപാദിക്കുന്നു. ‘ചുഴിയില്‍പെട്ട് ശ്വാസത്തിനായി പിടയുന്നതുപോലെ തീവ്രമായദിവസങ്ങള്‍ ആയിരുന്നു’. ഈവാക്കുകള്‍ മതി ആ മാനസിക സംഘര്‍ഷങ്ങള്‍ മനസിലാക്കാന്‍ !

പാലാ -ളാലം പഴയപള്ളിയില്‍ വെച്ച് വയലില്‍ പിതാവില്‍ നിന്നുമാണ് തിരുപ്പട്ടം സ്വീകരിച്ചത്. ആദ്യനിയമനംഅസിസ്റ്റന്റ് വികാരിയായി കുടുക്കച്ചിറ സെന്റ് ജോസഫ് ദേവാലയത്തില്‍ ആയിരുന്നു. പിന്നെ അരുവിത്തുറപള്ളിയില്‍. വികാരിയായി ആദ്യ നിയമനം അമ്പാറനിരപ്പേല്‍ പള്ളിയില്‍ ആയിരുന്നു. തുടര്‍ന്ന് പാലാ മൈനര്‍സെമിനാരിയില്‍ അദ്ധ്യാപകനായും സേവനം ചെയ്തു.

കുടുക്കച്ചിറ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്യുന്നകാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഫാ.ജേക്കബ് അങ്ങാടിയത്ത് നേതൃത്വം നല്‍കിയതും, സമരം ഫലംകണ്ടതും പുസ്തകത്തില്‍ പറയുന്നുണ്ട്. പിതാവിന്റെ നിശ്ചയ ദാര്‍ഢ്യത്തിന് ഉത്തമ ഉദാഹരണമാണിത്. പില്‍ക്കാലത്തു അമേരിക്കയില്‍ സഭകെട്ടിപ്പടുക്കുന്നതിലുണ്ടായ വെല്ലുവിളികളെ നേരിട്ടതും ഈ നിശ്ചയദാര്‍ഢ്യം കൊണ്ടാണെന്നു നിസംശയം നമ്മുക്ക് പറയാം.

പാലാമൈനര്‍ സെമിനാരിയില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്ന അവസരത്തിലാണ്, വളരെ അപ്രതീക്ഷിതമായി പള്ളിക്കാപറമ്പില്‍ പിതാവിന്റെ ആ ഫോണ്‍കാള്‍ വരുന്നത് .. ‘ഒന്ന് നേരില്‍ കാണണം’. ജീവിതത്തിലെ മറ്റാരു അദ്ധ്യായം അവിടെ തുറക്കുകയായിരുന്നു. എല്ലാം ദൈവനിയോഗം അമേരിക്കയിലെ സിറോമലബാര്‍ വിശ്വാസികളുടെ ആത്മീയകാര്യങ്ങള്‍ക്കായി അവിടേക്കുപോകാമോ എന്നാണ് പള്ളിക്കാപറമ്പില്‍ പിതാവ് നേരിട്ട് ചോദിച്ചത് ! ‘പോകണമെന്നോ പോകുന്നില്ല എന്നോ ഞാന്‍ പറയുന്നില്ല, പിതാവ് പറഞ്ഞാല്‍പോകും’. പക്ഷേ അമ്മക്ക് മകന്‍ നാടുവിട്ടുപോകുന്നതിനോടു താല്‍പ്പര്യം ഇല്ലായിരുന്നു. നാട്ടില്‍ ആണെങ്കില്‍ കൂടെകൂടെ കാണാമല്ലോ . അതുപോലെ മരണ സമയത്തും മകന്‍ കൂടെതന്നെ കാണും. അമ്മക്ക് മകനോടുള്ള വാത്സല്യം വെളിവാക്കുന്ന വാക്കുകള്‍. ‘പിതാവ് പറഞ്ഞാല്‍ പോകാതിരിക്കാന്‍ പറ്റില്ലല്ലോ അമ്മേ’ . അനുസരണയല്ലേ ബലിയെക്കാള്‍ ശ്രേഷ്ഠം

അങ്ങനെ എല്ലാവരുടേയും അനുഗ്രഹാശിസുകള്‍ ഏറ്റുവാങ്ങി, 1984 മാര്‍ച്ച് 20 -ാ0 തീയതി ഫാ. ജേക്കബ് അങ്ങാടിയത്ത് അമേരിക്കക്ക് വിമാനംകയറി. തുടര്‍ന്ന് ഡാളസില്‍ എത്തി. ഇനിയുള്ളത് വര്‍ത്തമാനകാല ഇതിവൃത്തമാണ്. ഒന്നും ഇല്ലായ്മയില്‍നിന്നും അമ്പതില്‍പ്പരം ഇടവകകളും മുപ്പത്തഞ്ചില്‍അധികം മിഷനുകളും ഒക്കെയുള്ള വലിയൊരു സിറോമലബാര്‍ രൂപത, അതും ഇന്ത്യക്കു പുറത്തുള്ള ആദ്യരൂപത, ഇന്നുകാണുന്ന രീതിയില്‍കെട്ടിപ്പടുക്കാനുണ്ടായ കഷ്ടപ്പാടുകളുടെയും , ത്യാഗങ്ങളുടേയും, കണ്ണീര്‍ചിന്തിയ പ്രാര്‍ത്ഥനകളുടേയും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മക്കുറിപ്പുകള്‍.

അമേരിക്കയിലെ ആദ്യ ഈസ്റ്ററിനെപ്പറ്റി പിതാവ് ഇങ്ങനെ ഓര്‍ത്തെടുക്കുന്നു : ‘ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ കഴിഞ്ഞു എല്ലാവരുംപിരിഞ്ഞു. എനിക്ക്മാത്രം എവിടേയും പോകാനില്ല. ആരുമായും അടുപ്പം ഒന്നും ഉണ്ടായിട്ടില്ല. അമ്പത് ദിവസത്തെനോമ്പിന് ശേഷം കഴിക്കാന്‍ ഒന്നുമില്ല. അറിയാതെ അമ്മയേയും കൂടപ്പിറപ്പുകളേയുംഓര്‍ത്തു. ഏകാന്തതയിലുള്ള ഈസ്റ്റര്‍… ഓര്‍ക്കുംതോറും കണ്ണുനിറഞ്ഞുവന്നു… പിന്നെ സങ്കടം പൊട്ടിക്കരച്ചിലായി’. പിതാവിന്റെ സങ്കടം വായനക്കാരന്റേയും കണ്ണ്‌നിറക്കുന്നു. ഇതൊക്കെ പുതുതലമുറയ്ക്ക് അത്ഭുതമായി തോന്നിയേക്കാം!

ഒന്നുംഇല്ലായ്മയില്‍ നിന്നുള്ള തുടക്കം, തുടര്‍ന്നുക്രമേണയുള്ളവളര്‍ച്ച.. അമേരിക്കയിലെ വിവിധസ്ഥലങ്ങളില്‍ചെറിയ ചെറിയ സിറോമലബാര്‍ കൂട്ടായ്മകള്‍ രൂപപ്പെട്ടുതുടങ്ങുന്നു.. അമേരിക്കന്‍ പള്ളികളില്‍ ശുശൂഷചെയ്തുകൊണ്ടിരുന്ന വൈദികരെകണ്ടുപിടിച്ചു ഞായറാഴ്ചകളില്‍ സിറോമലബാര്‍ ആരാധനാക്രമത്തില്‍ വിശുദ്ധകുര്‍ബാനകള്‍ തുടങ്ങുന്നു.

തുടര്‍ന്ന്, അമേരിക്കയില്‍ ഒരു സിറോമലബാര്‍ രൂപത സ്ഥാപിക്കുന്നതിനുള്ള സാധ്യതകളെ പറ്റിപഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ രാജ്‌കോട്ട് ബിഷപ്പായിരുന്ന മാര്‍ ഗ്രിഗറികരോട്ടെമ്പ്രായലിനെ 1996 ല്‍ മാര്‍പ്പാപ്പ അമേരിക്കയ്ക്ക് അയക്കുന്നു. ഗ്രിഗറിപിതാവ് അമേരിക്കയിലെ വിവിധസ്ഥലങ്ങളില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കുകയുംസിറോമലബാര്‍ വിശ്വാസികളോട് ആശയവിനിമയം നടത്തുകയും ചെയ്തു. അതേത്തുടര്‍ന്ന് ഒരുസിറോ മലബാര്‍ രൂപത വേണമെന്ന വിശ്വാസികളുടെ ആവശ്യം ന്യായമാണെന്ന് ഗ്രിഗറി പിതാവ് റിപ്പോര്‍ട്ടു കൊടുക്കുകയും ചെയ്തു.

1997 ല്‍ ഫാ. ജേക്കബ് അങ്ങാടിയത്ത് ഡാളസിലെ പത്താംപിയുസ്‌ദേവാലയത്തില്‍നിന്നും ഗാര്‍ലന്റിലെ സെന്റ്‌മൈക്കിള്‍ ദേവാലയത്തിലേക്ക് സ്ഥലംമാറ്റപ്പെടുന്നു. രണ്ടുവര്‍ഷം അവിടെ സേവനം ചെയ്യുന്നു. അവിടെ നിന്നുമാണ് 1999 ജൂണ്‍ 30 നു ചിക്കാഗോയിലേക്ക് വരുന്നത്. ആദ്യകാലത്ത് ഇടവകകളില്‍ കൈക്കാരന്‍മ്മാരുംപാരിഷ് കൗണ്‍സില്‍ അംഗങ്ങളുമൊക്കെ ആകാനുള്ള വിശ്വാസികളുടെ താല്‍പ്പര്യവും മത്സരവുമൊക്കെ പിതാവിന്റെ ജീവചരിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

സിറോ മലബാര്‍ രൂപത നിലവില്‍വന്നതിനെപ്പറ്റിയും, പ്രഥമ മെത്രാനായി ഉയര്‍ത്തപ്പെട്ടതിനെക്കുറിച്ചും ഈപുസ്തകത്തില്‍ വിശദമായി പറയുന്നുണ്ട്.

ചിക്കാഗോയില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ചിക്കാഗോയിലെ കര്‍ദ്ദിനാളിന്റെഫോണ്‍കാള്‍ വരുന്നത്: ‘അപ്പസ്‌തോലിക്‌ന്യൂണ്‍ഷ്യോയെ നേരിട്ട് വിളിക്കണം’. അതനുസരിച്ചു ന്യൂണ്‍ഷ്യോയെ വിളിക്കുന്നു. ‘സിറോ മലബാര്‍ സഭക്ക് പുതിയരൂപത തുടങ്ങുന്നതിനുള്ള അനുവാദം പരിശുദ്ധപിതാവ് തന്നിട്ടുണ്ട്. രൂപതയുടെ പ്രഥമമെത്രാനായി താങ്കളെ നിയമിക്കാനാണ് മാര്‍പ്പാപ്പയുടെ തീരുമാനം. സ്വീകരിക്കുന്നോ ?’

‘ആലോചിക്കാന്‍ സമയം തരണം ‘എന്നതായിരുന്നു ആദ്യമറുപടി. നേരെ പോയത് പ്രാര്‍ഥിക്കാന്‍ ..പ്രാര്‍ഥനകള്‍ക്കൊടുവില്‍ പരിശുദ്ധാത്മാവു വെളുപ്പെടുത്തിയ മറുപടി പിറ്റേദിവസം ന്യൂണ്‍ഷ്യോയെ അറിയിക്കുന്നു.
അങ്ങനെ അമേരിക്കയിലെ സിറോമലബാര്‍ രൂപത നിലവില്‍വന്നു. പ്രഥമമെത്രാനായി മാര്‍ ജേക്കബ് അങ്ങാടിയത്ത് നിയമിക്കപ്പെട്ടു. 2001 ജൂലൈ ഒന്നിന് രൂപത ഉദ്ഘാടനം ചെയ്യപ്പെട്ടു. അന്നേദിവസംതന്നെ മാര്‍ അങ്ങാടിയാത്തിന്റെ മെത്രാഭിഷേകവും നടന്നു.

തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ രൂപതയുടെ ബാലാരിഷ്ടതകളും, പ്രതിസന്ധികളും, ക്രമേണയുള്ള വളര്‍ച്ചയും, പിതാവിനെ വേട്ടയാടിയ രോഗത്തെപ്പറ്റിയുമൊക്കെ വിശദമായിത്തന്നെ പറയുന്നുണ്ട്.

മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ബാല്യം, കൗമാരം , സെമിനാരിപഠനം, ഇടവകഭരണം , അമേരിക്കന്‍ദൗത്യം, ആദ്യകാലവൈദികര്‍ , ആദ്യകാലവെല്ലുവിളകള്‍ , ചിക്കാഗോ രൂപത രൂപീകരണം , തുടങ്ങി വിവിധ മേഖലകളെപ്പറ്റി ഈപുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മാര്‍ അങ്ങാടിത്തിന്റെ ജീവചരിത്രത്തോടൊപ്പം , ചിക്കാഗോ സിറോമലബാര്‍ രൂപതയുടെ ചരിത്രവും ഇതില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു എന്നതും ഈ ജീവചരിത്രത്തെ വേറിട്ടതാക്കുന്നു.

ഫാ. ജോര്‍ജ് ദാനവേലില്‍ ആണ് ഈ പുസ്തകത്തിന്റെ എഡിറ്റിങ് ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നത്. മനോഹരമായ അവതാരിക എഴുതിയിരിക്കുന്നത് ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടാണ്.

തീര്‍ച്ചയായും എല്ലാവരും ‘അത്യുന്നതങ്ങളില്‍ ദൈവത്തിനുസ്തുതി’ വായിച്ചിരിക്കേണ്ടതാണ് . കൂടാതെ വരുംതലമുറയ്ക്ക് ചിക്കാഗോ രൂപതയെപ്പറ്റി മനസിലാക്കാനും അങ്ങാടിയത്ത് പിതാവിന്റെ ജീവചരിത്ര ഗ്രന്ഥം ഉപകരിക്കും.

More Stories from this section

family-dental
witywide