അയോധ്യയിൽ ബിജെപി പ്രതിഷ്ഠിച്ചത് രാഷ്ട്രീയ രാമനെ: ബിനോയ് വിശ്വം

കൊച്ചി: അയോധ്യയിലെ ക്ഷേത്രത്തിൽ ബിജെപി പ്രതിഷ്ഠിച്ചത് രാഷ്ട്രീയ രാമനെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. വാത്മീകിരാമായണത്തിലെ രാമനെ പാടെ വിസ്മരിച്ച ബിജെപി ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ രാമനെ മുൻനിർത്തി വോട്ട് പിടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗീയ ഫാസിസത്തിനും കേന്ദ്ര അവഗണനയ്ക്കുമെതിരെ കൊച്ചിയിൽ എ.ഐ.വൈ.എഫ് സംഘടിപ്പിച്ച ഡെമോക്രാറ്റിക് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പിതാവിന് വേണ്ടി അധികാരം വലിച്ചെറിഞ്ഞ് വനവാസത്തിന് പോയ രാമനെയാണ് ഹിന്ദു സമൂഹം ആദരിക്കുന്നത്. വാത്മീകി കാണിച്ചുതന്ന ആ രാമൻ പക്ഷെ ഇന്ന് എവിടെയാണ്. ബിജെപി മുന്നിൽ നിർത്തുന്നത് യഥാർത്ഥ രാമനെയല്ല. രൗദ്രഭാവമുള്ള രാമനെയാണ്. മതത്തെ മുൻനിർത്തിയുള്ള ചൂഷണ രാഷ്ട്രീയത്തിനാണ് ബിജെപി മുൻതൂക്കം നൽകുന്നത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ഇന്നും പലതും ഓർമിപ്പിക്കുന്നുണ്ട്. ഗാന്ധിജിയെ വധിച്ച അതേ വെടിയുണ്ട ഇന്നും തീവ്രതയോടെ സമൂഹത്തെ ലക്ഷ്യമാക്കി വരുന്നുണ്ട്. അതിനെതിരെ ജാഗ്രത ആവശ്യമാണ്.”

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിക്കുമോയെന്ന ഭയത്തിന്റെ പുറത്താണ് ബി.ജെ.പി നിതീഷ് കുമാറിനെ ഇന്ത്യ മുന്നണിയിൽ നിന്ന് ചാടിച്ചത്. നിതീഷ് കുമാറുമാർ ചാടിയാലും മുന്നണിക്ക് കോട്ടം തട്ടില്ലെന്നും പ്രതിപക്ഷ മഹാസഖ്യത്തെ ഇടതുപക്ഷപാർട്ടികൾ നയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

More Stories from this section

family-dental
witywide