
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം നിഷേധിക്കാതെ കേരളാ ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കർ. കൂടിക്കാഴ്ച നടത്തിയെങ്കില്‍ അത് കുറ്റമാണോ എന്ന് പ്രകാശ് ജാവഡേക്കര്‍ ചോദിച്ചു. ഇപി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞത് തെറ്റായ വാര്‍ത്തയാണ്. താന്‍ ആരോടാണ് സംസാരിക്കുന്നതെന്നും ആരെയാണ് കാണുന്നതെന്നും സുധാകരന് എങ്ങനെ അറിയാമെന്നും ജാവദേക്കർ ചോദിച്ചു.
ബിജെപിയുമായി ഇപി ജയരാജൻ ചർച്ച നടത്തിയിരുന്നുവെന്ന് പ്രകാശ് ജാവദേക്കറുടെ പേര് വെളിപ്പെടുത്താതെ ശോഭാ സുരേന്ദ്രനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡൽഹിയിൽ വച്ചാണ് ചർച്ച നടന്നതെന്നും ശോഭ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് പ്രകാശ് ജാവദേക്കർ പ്രതികരിച്ചു. ’’ ഞാൻ ജയരാജനെ കണ്ടുവെന്ന് ശോഭ പറഞ്ഞോ? ഇക്കാര്യം ശോഭക്ക് എങ്ങനെയാണ് അറിയാൻ സാധിക്കുക’ എന്നും പ്രകാശ് ജാവദേക്കർ ചോദിച്ചു.
സുധാകരന്റെ ആരോപണങ്ങൾ നുണക്കഥയെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ ഇ പി ജയരാജൻ പക്ഷെ, താൻ തിരുവനന്തപുരത്ത് വച്ച് പ്രകാശ് ജാവദേക്കറെ കണ്ടുവെന്ന് സമ്മതിച്ചിരുന്നു. ‘‘എന്റെ മകന്റെ ഫ്ലാറ്റിൽ വച്ച് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഞാൻ അവിടെ ഉണ്ടെന്ന് മനസിലാക്കിയാണ് അദ്ദേഹം എന്നെ കാണാൻ ഫ്ലാറ്റിൽ വന്നത്. എന്നാൽ ഞങ്ങൾ രാഷ്ട്രീയമൊന്നും സംസാരിച്ചില്ല. എനിക്ക് ഒരു യോഗത്തിനുപോകേണ്ടതിനാൽ മകനോട്, അദ്ദേഹത്തിന് ചായ കൊടുക്കാൻ പറഞ്ഞു. ഈ കൂടിക്കാഴ്ചയെ കുറിച്ച് ഞാൻ പാർട്ടിയെ അറിയിച്ചിരുന്നില്ല’’- ഇ പി ജയരാജൻ പറഞ്ഞു.