
റിയാദ്: ഗാസ – ഇസ്രയേൽ വെടിനിർത്തലിനായി അമേരിക്കയുടെ ശ്രമം തുടരുന്നു. വെടിനിർത്തൽ ചർച്ചകൾക്കായി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ പര്യടനം നടത്തുകയാണ്. ഹമാസ് തലവൻ യഹിയ സൻവറടക്കം കൊല്ലപ്പെട്ട സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ യാഥാർത്ഥ്യമാക്കാനും ഏറ്റവും പറ്റിയ സമയം ഇതാണെന്നാണ് ബ്ലിങ്കൻ അഭിപ്രായപ്പെട്ടത്.
പശ്ചിമേഷ്യൻ പര്യടനത്തിന്‍റെ ഭാഗമായി ബ്ലിങ്കൻ സൗദി അറേബ്യയിലെത്തി. ബുധനാഴ്ച രാവിലെ റിയാദിലെത്തിയ അദ്ദേഹത്തെ സൗദി വിദേശകാര്യ ഉപമന്ത്രി എൻജി വലീദ് ബിൻ അബ്ദുൽ കരീം അൽ ഖുറൈജി റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിലെത്തി സ്വീകരിച്ചു. ശേഷം ബ്ലിങ്കൻ വിദേശകാര്യ മന്ത്രാലയത്തിലെത്തി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദുമായടക്കം കൂടിക്കാഴ്ച നടത്തി.മേഖലയിലെ തന്‍റെ പര്യടനത്തിനായി റിയാദിലേക്ക് പുറപ്പെടും മുമ്പ് ബ്ലിങ്കൻ വാർത്ത ഏജൻസികളോട് പറഞ്ഞത് സൗദി അറേബ്യ ഈ മേഖലയിലെ പ്രധാന പദവിയിലുള്ള രാജ്യമാണ് എന്നാണ്. വെടിനിർത്തലിനായി സൗദിയടക്കം എല്ലാ രാജ്യങ്ങളുടെയും സ്വാധീനം ഉപയോഗിക്കാനാണ് തന്‍റെ ശ്രമമെന്നും ബ്ലിങ്കൻ വിവരിച്ചിരുന്നു. 2023 ഒക്ടോബർ ഏഴിന് ഗാസ യുദ്ധം ആരംഭിച്ചശേഷം 11 -ാം തവണയാണ് ബ്ലിങ്കന്റെ പശ്ചിമേഷ്യൻ സന്ദർശനം.
വെടിനിർത്തൽ കരാർ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ആന്റണി ബ്ലിങ്കൻ നേരത്തെ ഇസ്രയേൽ സന്ദർശിച്ചിരുന്നു. ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം അവസാനിച്ച് മണിക്കൂറുകൾക്കകമായിരുന്നു ബ്ലിങ്കൻ ടെൽ അവീവിലെത്തിയത്. ഹമാസ് ഉന്നത നേതാവ് യഹിയ സിൻവാറിന്‍റെ കൊലപാതകത്തിന് ശേഷം വെടിനിർത്തലിനുള്ള സാധ്യതകൾ തേടുകയാണ് ബ്ലിങ്കനും അമേരിക്കയും.