ഹമാസ് ബന്ദികളാക്കിയ ആറുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു; കൊല്ലപ്പെട്ടവരിൽ യുഎസ് പൗരനായ ഹെർഷ് ഗോൾഡ്ബർഗ് പോളിനും

ഒക്ടോബർ ഏഴിന് ഹമാസ് തട്ടികൊണ്ടുപോയ ബന്ദികളിൽ ആറുപേരുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേൽ. ശനിയാഴ്ച ഗാസ മുനമ്പിൽ ഇസ്രയേലി സൈന്യം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. കൊല്ലപ്പെട്ടവരിൽ അമേരിക്കൻ-ഇസ്രയേലി പൗരനായ ഹെർഷ് ഗോൾഡ്ബർഗ്- പോളിനും ഉള്ളതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസിന്റെ തുരങ്കങ്ങളിൽ നടത്തിയ പരിശോധനയിലാണ് ജീവനറ്റ ശരീരങ്ങൾ ലഭിച്ചത്.

കാർമൽ ഗാറ്റ്, ഈഡൻ യെരുഷാൽമി, ഹെർഷ് ഗോൾഡ്‌ബെർഗ്-പോളിൻ, അലക്‌സാണ്ടർ ലോബനോവ്, അൽമോഗ് സരുസി, മാസ്റ്റർ സർജൻ്റ് ഒറി ഡാനിനോ എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചതെന്ന് ഇസ്രയേൽ അറിയിച്ചു.

മരണവാർത്ത തന്നെ തകർത്തുവെന്നും രോഷാകുലനാക്കുന്നുവെന്നുമായിരുന്നു ജോ ബൈഡന്റെ പ്രതികരണം. മരണത്തിന് കാരണക്കാരായ ഹമാസ് നേതാക്കൾ ഇതിന് മറുപടി പറയേണ്ടി വരുമെന്നും ബന്ദികളെ മോചിപ്പിക്കാനുള്ള കരാറിനായി അശ്രാന്ത പരിശ്രമം തുടരുമെന്നും ബൈഡൻ അറിയിച്ചു.

ഗോൾഡൻബെർഗിനെ വിട്ടുകിട്ടാൻ കുടുംബാംഗങ്ങൾ ഫ്രാൻസിസ് മാർപാപ്പ, ജോ ബൈഡൻ തുടങ്ങിയവരുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷമഘട്ടത്തിൽ കൂടെ നിന്ന എല്ലാവരോടും നന്ദി അറിയിച്ച ഹെർഷ് ഗോൾഡൻബർഗിന്റെ കുടുംബം, മരണവാർത്ത ഹൃദയം നുറുങ്ങുന്ന വേദന ഉണ്ടാക്കിയതായി അറിയിച്ചു. ഹെർഷ് ഗോൾഡൻബർഗിന്റെ മരണം സ്ഥിരീകരിച്ച ബൈഡന്റെ പ്രഖ്യാപനത്തിന് പിന്നാലെ, ഇസ്രയേലി ബന്ദികളിൽ മിക്കവാറും ഹമാസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചിട്ടുണ്ടാകുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.

ബന്ദികളെ തിരിച്ചുകൊണ്ടുവരുന്നതിൽ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരാജയപ്പെട്ടുവെന്ന ആക്ഷേപം ഇതോടെ ശക്തമായിട്ടുണ്ട്. “നെതന്യാഹു ബന്ദികളുടെ കയ്യൊഴിഞ്ഞുവെന്നത് ഒരു വസ്തുതയായി മാറിയിരിക്കുന്നുവെന്ന് മൃതദേഹങ്ങൾ ലഭിച്ച വിവരം പുറത്തുവന്നതിന് പിന്നാലെ ബന്ദിയാക്കപ്പെട്ടവരുടെയും കാണാതായ കുടുംബങ്ങളുടെയും ഫോറം പ്രസ്താവിച്ചു. ഒപ്പം അടുത്ത ദിവസം മുതൽ ഇസ്രയേലിൽ കടുത്ത പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകുമെന്ന പ്രഖ്യാപനവും അവർ നടത്തിയിട്ടുണ്ട്.

അതേസമയം, വെടിനിർത്തൽ കരാറിന് തടസം സൃഷിടിക്കുന നെതന്യാഹുവിന്റെ മേൽ സമ്മർദ്ദമേറും. ബന്ദികളുടെ കുടുംബങ്ങൾ വീണ്ടും പ്രതിഷേധവുമായി ഇസ്രയേലി തെരുവുകൾ നിറയുന്നതോടെ നെതന്യാഹുവിന് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടേറിയതാകുമെന്നാണ് വിലയിരുത്തൽ.

bodies of six Hamas hostages recovered Says Israel

More Stories from this section

family-dental
witywide